Sunday, November 30, 2008

അപ്പൂപ്പന്‍താടിയില്‍ നിന്ന് കീഴടങ്ങലിലേയ്ക്ക്...

എന്റെ ഒരു ഗതികേട്!ഒരു വികലാംഗനെയാണല്ലോ ഞാന്‍ കല്യാണം കഴിച്ചത്.എത്ര നാള് ഇങ്ങനെ ഞാന് ജീവിക്കേണ്ടി വരും?" ദീപ ആരോടെന്നില്ലാതെ എണ്ണിപ്പെറുക്കി."ശരീരത്തിന് അംഗഭംഗം വന്നവരെ വിഗലാംഗര്‍ എന്ന് വിളിക്കും.പക്ഷെ,എന്നെ നീ എന്ത് അടിസ്ഥാനത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു?" ചൂടു കാപ്പി വലിച്ച് കുടിച്ച്‌ കൊണ്ടു ,വായിച്ചു കൊണ്ടിരിക്കുന്ന മാഗസിനില്‍ നിന്നും കണ്ണെടുക്കാതെ അരുണ്‍ ചോദിച്ചു.അടക്കാനാവാത്ത ദേഷ്യത്തോടെ അവള്‍ പറഞ്ഞു,"കൈയോ,കാലോ ഇല്ലെങ്കിലും മനുഷ്യന് നല്ല അന്തസ്സായി ജീവിക്കാം.പക്ഷെ,നട്ടെല്ലില്ലാത്തത് പുരുഷന്മാര്‍ക്ക് അംഗവൈകല്യം തന്നെയാണ്.ആണായാല്‍ നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല് വേണം.അല്ലാതെ,സ്വന്തം കഴിവ് കേടിനെ മറ്റുള്ളവരുടെ തലയില്‍ വച്ചു കെട്ടാന്‍ നോക്കരുത്".ദേഷ്യം കൊണ്ടു ചുവന്ന അവളുടെ മൂക്കില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.

"നീയിങ്ങനെ ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കാതെ!..നമുക്കു പരിഹാരമുണ്ടാക്കാം."അരുണ്‍ രമ്യതയോടെ പറഞ്ഞു.അവള്‍ പക്ഷെ,വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല."എന്തിനാ അരുണ്‍,നമ്മളിങ്ങനെ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ വേണ്ടാന്നു വയ്ക്കുന്നത്?ഞാനത്രയേ ചോദിക്കുന്നുള്ളൂ..ഇനി മറ്റൊരു തരത്തില്‍ ജീവിക്കാന്‍ നമുക്കു വേറൊരു ജീവിതമില്ല.ഈ ഒരു ലൈഫ് ! അതെ,നമ്മുടെ മുന്നില്‍ ഉള്ളൂ. എന്ന് വച്ചു,നമ്മള്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ ഒരിയ്ക്കലും ചെയ്യണ്ട എന്ന് ഞാന്‍ പറയുന്നില്ലല്ലോ..എന്റെ ഓഫീസില്‍ നിന്നുള്ള ഈ ടൂറ് പോക്ക് പറഞ്ഞപ്പോഴല്ലേ,നിന്റമ്മയ്ക്ക് ഗുരുവായൂര് ഭജനം ഇരിയ്ക്കാന്‍ പോണംന്ന് തോന്നീത്?എന്നെ എപ്പോഴും ഒരു വിഡ്ഢിയാക്കാന്‍ നോക്കണ്ട.എനിയ്ക്കും എന്റേതായ വ്യക്തിത്വം ഉണ്ട്." വാദിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു


. അരുണ്‍ സ്നേഹത്തോടെ വീണ്ടും പറഞ്ഞു,"നോക്ക് ദീപാ,നീയിങ്ങനെ രോഷം കൊള്ളാന്‍ മാത്രം ഒന്നൂല്യ.നമുക്കു എല്ലാവര്‍ക്കും ഒന്നിച്ചു ഗുരുവായൂര്‍ക്ക് പോകാം.നിന്റെ ഓഫീസില്‍ നിന്നു ഡിസൈഡ് ചെയ്ത സ്ഥലത്തേയ്ക്ക് നമ്മളും പോകുന്നു,പോരെ?"..."പോര !!എന്നും,നീ വിചാരിച്ചതുപോലെ മാത്രേ എന്നെ ജീവിക്കാന്‍ സമ്മതിക്കൂ..ഞാന്‍..എനിക്കും എന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്.ഇതറിഞ്ഞിരുന്നെങ്കില്‍ ഞാനൊരു കല്യാണമേ കഴിക്കില്ലായിരുന്നു."ഹെയര്‍ ബ്രഷ് കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ ഉറക്കെ പറഞ്ഞു.


സങ്കല്പ്പത്തിന്റെയും യാഥാര്‍ത്യത്തിന്റെയും കൂടിച്ചേരലുകള്‍ക്കിടയില്‍ ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് അവള്‍ തിരിച്ചറിഞ്ഞു.കാലങ്ങളായുള്ള പെണ്ണിന്റെ കീഴടങ്ങല്‍ - അതിനെന്നെ കിട്ടില്ല.പരസ്പരം വാരിയെറിയുന്ന ഈ ചെളി പറ്റിപ്പിടിക്കുന്നത് മനസ്സില്‍ തന്നെയാണ്.ഈ വിഴുപ്പലക്കലുകള്‍ ജീവിതം വെളുപ്പിച്ച്‌ വീണ്ടും അവയില്‍ വര്‍ണ്ണപ്പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍ ഉപകരിക്കുന്നുമില്ല.എന്തൊക്കെ സങ്കല്‍പ്പങ്ങളായിരുന്നു കല്യാണത്തിന് മുന്‍പ്...ഇപ്പോള്‍ മനസ്സിലായി,അതെല്ലാം ഫ്രണ്ട്സ്നോട് വീരവാദം മുഴക്കാന്‍ മാത്രം ഉപകരിക്കുന്നവ ആണെന്ന്.അപ്പൂപ്പന്‍താടിപോലെയായിരിക്കണം ജീവിതം എന്ന് എപ്പോഴും താന്‍ ആഗ്രഹിച്ചിരുന്നില്ലേ?യാതൊരു കേട്ടുപാടുകളുമില്ലാതെ ....സ്വതന്ത്രമായി കാറ്റില്‍ പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടി.ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക്..വെളുത്തു മൃദുലമായ ആ അപ്പൂപ്പന്‍താടി എന്നും അതിന്റെ സഞ്ചാരം തന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു.ഇഷ്ടമുള്ള സിനിമ കാണാനും,അരുണിന്റെ കൈയും പിടിച്ചു കടല്‍ കാറ്റേറ്റ് നടക്കാനും,വരാനുള്ള ലൈഫ്നെ മുന്‍കൂട്ടി കണ്ടു പ്ലാന്‍ ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നത് തെറ്റാണോ?മറ്റുള്ളവര്‍ക്ക് കീഴടങ്ങി ജീവിക്കുന്നത് എന്തൊരു ശ്വാസം മുട്ടലാണ് !!ജനാലയ്ക്ക് പുറത്തെ വള്ളിച്ചെടിയിലെ വെളുത്ത പൂക്കളെ നോക്കി നില്‍ക്കുമ്പോള്‍ തന്നില്‍നിന്നും ഉയര്‍ന്ന ദീര്‍ഘനിശ്വാസം, അത് തന്നെ തന്നെ പൊള്ളിച്ചതായി അവള്‍ക്ക് തോന്നി.

കിട്ടിയതെല്ലാം കെട്ടിപ്പൂട്ടി നീല നിറമുള്ള ബാഗില്‍ ഭദ്രമാക്കുമ്പോള്‍ ദീപ പറഞ്ഞു,"ഇനിയൊരു തിരിച്ചു വരവില്ല. എനിക്ക് വയ്യ,കാലുകെട്ടിയ കോഴിയെപ്പോലെ ഇങ്ങനെ ജീവിക്കാന്‍.അരുണ്‍ അച്ഛന്റെയും,അമ്മയുടെയും ഇഷ്ടത്തിനൊത്ത് ജീവിച്ചോളൂ..സ്വാതന്ത്ര്യം ഇല്ലെന്നതോ പോട്ടെ,എന്റെ മനസ്സിനെക്കൂടി പണയം വയ്ക്കാന്‍ എനിക്ക് വയ്യ.എന്നെ തിരിച്ചു വിളിയ്ക്കാന്‍ വരികയും വേണ്ട."...ഓഫീസില്‍ നിന്നു ടൂറ് പോകുന്നതാണോ ജീവിതം?അതോ, അത് വേണ്ടെന്നു വച്ചു ഗുരുവായൂരില്‍ ചെന്നു ഭജനമിരിയ്ക്കുന്നതോ?എല്ലാം കൂടി ചിന്തിച്ചു ആവിയായിപ്പോകുന്ന അവസ്ഥ!കെട്ടഴിഞ്ഞ പട്ടം കണക്കെ പറന്നു നടക്കണം എന്നൊന്നും തനിക്കില്ല.പക്ഷെ,പ്രതീക്ഷകളും,മോഹങ്ങളും എല്ലാം ഉരുകിയൊലിക്കുന്നത്‌ കാണുമ്പോള്‍ സങ്കടം അടക്കാനാകുന്നില്ല.


വീട്ടില്‍ ചെന്നപ്പോള്‍,പതിവു ആശങ്കകളോടെ അമ്മയും,അച്ഛനും."നിന്നോടിങ്ങനെ ഇറങ്ങി വരരുതു എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു?അച്ചടക്കത്തോടെ വളര്‍ത്തിയില്ലെന്ന പരാതി ഞങ്ങള്‍ക്കാവും"....അമ്മ അച്ഛന്‍ കേള്‍ക്കാതെ രഹസ്യമായി ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി."രണ്ട് കൈയും ഒന്നിച്ചു കൊട്ടിയാലേ ശബ്ദമുണ്ടാകൂ."അവള്‍ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു,"ഞാനവരുടെ വീട്ടില്‍ കൈ കൊട്ടാനും,പാട്ടുപാടാനും ഒന്നും പോണില്ല.ശരിയ്ക്കു ഒന്നു ജീവിച്ചാ മതി.ഒരു കാര്യോം ഇഷ്ടത്തിന് ചെയ്യാനുള്ള സ്വാതന്ത്ര്യം ആ വീട്ടില്‍ ഇല്ല.എനിക്കറിയാം,അമ്മ അടുത്തതായി പറയാന്‍ പോകുന്ന പഴഞ്ചൊല്ല് .."തീയില്ലാതെ പുകയുണ്ടാവില്ലെന്നതല്ലേ? അത് ഞാന്‍ കേട്ട് മടുത്തു.ഇനി പുതിയതൊരെണ്ണം പറയ്" "അതെല്ലാം നിനക്ക് തോന്നുന്നതാ ദീപാ.." അമ്മ മടിയില്‍ കിടക്കുന്ന ദീപയുടെ തലമുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.അമ്മ അവളെ തണുപ്പിച്ച് ബന്ധങ്ങളുടെ ഇടക്കണ്ണിയാകാന്‍ ഒരു ശ്രമം നടത്തി.


അവള്‍ അടുത്ത വാദം നിരത്തി."ഞാനെന്താ പച്ചമുളകും,വെളിച്ചെണ്ണയും കാണാതെ കിടക്കുകയായിരുന്നോ ഇവിടെ?ഞാനെന്തെടുത്ത് കറി വയ്ക്കാന്‍ നോക്കിയാലും അവര് സമ്മതിക്കില്ല.അതീന്ന് നുള്ളിപ്പറിച്ചു കുറച്ചു തിരിച്ചെടുത്തു വയ്ക്കണം.ഞാന്‍ എല്ലാ സാധനങ്ങളും അധികം ചിലവാക്കുന്നു പോലും!വാഷിംഗ്‌ മെഷീന്‍ തൊടരുത്,ഫാന്‍ ഫുള്‍ ടൈം ഇട്ടാല്‍ കുറ്റം,പകല്‍ ഉറങ്ങാന്‍ പാടില്ല,അവര് വയ്ക്കുന്ന ചാനലേ കാണാന്‍ പാടൂ...അവിയലിന് തേങ്ങ അമ്മിയില്‍ തന്നെ അരയ്ക്കണം,മിക്സിയില്‍ അരച്ചാല്‍ എന്താ അത് തൊണ്ടേന്ന് ഇറങ്ങില്ലേ?വിറകടുപ്പില്‍ വച്ചാലേ അരി വേവൂ.കുക്കറില്‍ വേവ് കൂടും.ചെയ്യുന്ന പണിക്കൊന്നും സ്പീഡ് പോരാ.ഇങ്ങനെ ഒരു നൂറായിരം പരാതി.ഇതിനിടയില്‍ ഞാനെങ്ങനെ സ്വസ്ഥമായി ജീവിക്കും?വീക്ക്‌ എന്‍ഡില്‍ വീട്ടില്‍ പൊയ്ക്കൂടാ..എപ്പോഴും വീട്ടില്‍ പോയാല്‍ ഒരു വിലയും ഉണ്ടാവില്ലാത്രേ.പോരാത്തതിന്,എന്റെ ഫ്രണ്ട്സ്നു ഇത്രമാത്രം ഫോണില്‍ സംസാരിക്കാന്‍ എന്താ?കമ്പ്യൂട്ടറിന് മുന്നില്‍ സമയം പാഴാക്കുന്നു..രാത്രി വൈകി വീട്ടില്‍ വന്നുകൂടാ..അവരെ പേടിച്ചു നല്ല ഫുഡ് പോലും ഹോട്ടലില്‍ നിന്നു കഴിക്കാന്‍ പാടില്ല.എന്റെ ശമ്പളം ഞാന്‍ ഡ്രസ്സ് എടുത്തു കൂട്ടുന്നു..എന്നെപ്പറ്റി അവര്ക്കു പരാതികള്‍ മാത്രം.അവര്ക്കു ആ വീട്ടില്‍ മകന് ഒരു ഭാര്യയല്ല ഒരു അടിമയെ ആണ് ആവശ്യം എന്ന് തോന്നുന്നു.നേരം വൈകി എണീക്കാനും,ഫ്രണ്ട്സ്ന്റെ കൂടെ ചുറ്റാനും,ഒറ്റയ്ക്ക് പുറത്തു പോകാനും അരുണിന് സ്വാതന്ത്ര്യം ഉണ്ട്.എനിക്കെല്ലാത്തിനും എസ്കോര്‍ട്ട് !പെണ്ണായിപ്പോയത് എന്റെ കുറ്റമാണോ? ദീപ ചോദിച്ചു.

എല്ലാം സമാധാനപൂര്‍വ്വം കേട്ട് അമ്മ അവളെ സമാധാനിപ്പിക്കാന്‍ തിരിച്ചൊരു ശ്രമം നടത്തി."നോക്കൂ ദീപാ,ഇന്നത്തെ അമ്മമാരെല്ലാം ഒരുകാലത്ത് മകളും,പിന്നീട് മരുമകളും ആയവരാണ്‌.ഞാനടക്കം അവരെല്ലാം നിങ്ങളുടെ പ്രായം കടന്നു തന്നെയാ ഇന്നത്തെ സ്ഥിതിയിലേയ്ക്ക് വന്നത്.അന്നത്തെ കാലത്ത് അവരും ഒരുപാട് "സഫര്‍ " ചെയ്തിട്ടുണ്ട്.അതെല്ലാം പ്രകൃതി നിയമങ്ങളല്ലേ?ജീവിതം അഡ്ജസ്റ്റ്മെന്റ്കള്‍ ഉണ്ടെങ്കിലേ മുന്നോട്ട് നീങ്ങൂ.അതിനായി,പല പരാതികളും കണ്ടില്ലെന്നും,കേട്ടില്ലെന്നും വയ്ക്കണം.അതെവിടെ ആയാലും അങ്ങനെ തന്നെ.നിന്റെ പ്രായത്തിന്റെ പക്വതക്കുറവ് കൊണ്ടാണ് ഇതെല്ലാം വലിയ പ്രശ്നങ്ങളായി തോന്നുന്നത്.ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ ഒരു ഈശ്വരന്‍ ഇല്ലെങ്കില്‍ ഇതിനെന്തെങ്കിലും നിലനില്‍പ്പുണ്ടോ?നീയിവിടെ ആയൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു.ഇഷ്ടമുള്ള ചാനലും കണ്ടു,ഇഷ്ടമുള്ള ഡ്രെസ്സും ഇട്ട്‌ ജീവിച്ചത് കൊണ്ടാണ് അതൊക്കെ സ്വാതന്ത്ര്യക്കുറവായി തോന്നുന്നത്.എല്ലാവരും,ഓരോരോ പ്രായത്തിനനുസരിച്ച് മാറിയേ തീരൂ.ചിട്ടയായി ജീവിയ്ക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഒക്കെ ആവശ്യമാണ്‌."അമ്മ പറഞ്ഞുകൊണ്ടേ ഇരുന്നു.



രണ്ട് ദിവസത്തിന് ശേഷം ദീപ ഒന്നുംസന്ഭവിക്കാത്ത മട്ടില്‍ അരുണിന്റെ വീട്ടിലെത്തി.അത്ഭുതം ഒട്ടുമില്ലാതെ അരുണ്‍ ചോദിച്ചു,"ഇനി തിരിച്ചില്ലെന്ന് പറഞ്ഞിട്ട്?"ദീപ പറഞ്ഞു,"ഋതു പകര്ച്ചകള്‍ക്കിടയില്‍,സ്നേഹത്തിന്റെ പരിപൂര്‍ണ്ണതയ്ക്കായി ഞാനെന്റെ സ്ത്രൈണാംശത്തെ മൂര്‍ച്ച കൂട്ടാന്‍ തീരുമാനിച്ചു.ഇത്തവണ അരുണിന് ജിഞ്നാസ ഏറി."നീയെന്താ മലയാളം ഡിക്ഷ്ണരി ജ്യൂസ് അടിച്ച് കുടിച്ചോ?"...."ഇല്ല".വളരെ സംയമനത്തോടെ ദീപ പറഞ്ഞു."അപ്പൊ,നീയെങ്ങനെ അമ്മയുടെ കൂടെ ജീവിക്കും?"ഞാന്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.വെറുതെയാണോ, എനിക്ക് കോളേജില്‍ 'ബെസ്റ്റ് അക്ട്രെസ്സ്' കിട്ടിയത്?"ഞാനാണ് ഏറ്റവും വലിയ സൂത്രക്കാരിയെന്ന മട്ടില്‍ അവള്‍ ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ടു പറഞ്ഞു."എന്തിനാ നിനക്ക് ഇഷ്ടമില്ലാതെ ഇങ്ങനെ അമ്മയെ സ്നേഹിക്കാന്‍ ശ്രമിക്കുന്നത്?" അരുണിന്റെ സംശയം തീരുന്നേയില്ല.സ്നേഹത്തോടെ അരുണിന്റെ ചുണ്ടിലൊരുമ്മ സമ്മാനിച്ചു കൊണ്ടവള്‍ പറഞ്ഞു,"കാരണം, എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമായത് കൊണ്ട്. എനിക്ക് നിന്നെ വേണം അരുണ്‍..നീയെനിക്കിപ്പോ ഒരു "ഹാബിറ്റ്‌" ആയി മാറി.നീയില്ലാതെ എനിക്ക് പറ്റില്ലെന്നേ...അപ്പൊ,പിന്നെ ഞാന്‍ എന്തും അഡ്ജസ്റ്റ് ചെയ്യാംന്ന് വച്ചു"...അയാള്‍ കണ്ണ് മിഴിച്ചിരിക്കുമ്പോള്‍ ദീപ പതുക്കെ അടുക്കളയില്‍ കയറുന്നു."അമ്മ ചേന നുറുക്കണ്ട കേട്ടോ,കൈ ചൊറിയും.ഞാന്‍ നുറുക്കി തരാം.അച്ഛന് ഫില്‍റ്റര്‍ കോഫി അല്ലെ ഇഷ്ടം?മധുരം കുറച്ചു ഞാന്‍ ഇട്ടോളാം.ദീപയുടെ അടക്കവും,ഒതുക്കവും മുന്നിട്ടു നിന്ന ശൈലിയില്‍ ഉള്ള പറച്ചില്‍ കേട്ട് അരുണ്‍ ഉള്ളില്‍ ഊറിച്ചിരിച്ചു.
ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നു കിട്ടിയതാണേ.


Tuesday, November 18, 2008

കാലാഹരണപ്പെട്ട മാപ്പ്...അച്ഛാച്ചയോട്

മുന്‍പ് ആരോ കുറിച്ചു വച്ചു,"ചേര്‍ന്നിക്കുമ്പോള്‍ അല്ല ...പിരിഞ്ഞ് ചിതറിപ്പറിഞ്ഞു പോകുമ്പോഴാണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്" എന്ന്.അതെ, ഇന്നെനിക്കോര്‍ക്കാന്‍ കഴിയുന്നു...അച്ഛന്റെ അച്ഛനെ ഞങ്ങള്‍ "അച്ഛാച്ച" യെന്നു വിളിച്ചു.പരുക്കനായ ആ അച്ഛാച്ച ജീവിച്ചിരിക്കുമ്പോള്‍ ആ സ്നേഹത്തിന്റെയോ വ്യക്തിപ്രഭാവത്തിന്റെയോ ആഴം ഒരിക്കലും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല.പലപ്പോഴും തിലകനെന്ന ചലച്ചിത്രനടന്‍ പലവിധ ഭാവങ്ങളില്‍,രൂപങ്ങളില്‍ ടി.വിയിലോ,വെള്ളിത്തിരയിലോ മിന്നി മായുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രം മദ്ധ്യാഹ്നങ്ങളില്‍ ഉമ്മറത്തെ ചാര് കസേരയില്‍ കിടന്നു മയങ്ങുന്ന അച്ഛാച്ഛയുടെതാണ്.ഒരു ചെറിയ ഒച്ചയോ,അനക്കമോ തന്റെ മയക്കത്തെ അലൊസരപ്പെടുത്തരുതെന്ന ദുര്‍ വാശിക്കാരനായ അച്ഛാച്ച.ആ മയക്കത്തെ ഏത് വിധേനെയും തടസ്സപ്പെടുത്തണം എന്ന വിചാരത്തില്‍ മുന്നേറുന്ന ഞാനടക്കമുള്ള പിള്ളേര്‍ സെറ്റ് - ഞാനും ,എന്റെ ചേട്ടനും,ചെറിയച്ഛന്റെ മക്കളായ ലേഖയും,ലാലുവും.



ഏതൊരു വീട്ടിലെയും പോലെ പലവിധ ശബ്ദങ്ങള്‍ കേട്ടുകൊണ്ടാണ് ഞങ്ങളുടെ തറവാട്ടിലെയും പ്രഭാതം ആരംഭിക്കുന്നത്.എല്ലാവരും,ഒരുമിച്ചൊരു വീട്ടില്‍..അതൊരു സുഖമായിരുന്നു.പലവിധ പൊരുത്തക്കേട്‌കള്‍ക്കിടയിലും മുന്നിട്ടു നിന്നിരുന്നത് എല്ലാവരുടെയും ഒത്തൊരുമ തന്നെയായിരുന്നു.സുശീലേച്ചിയുടെ മുറ്റമടിയ്ക്കലിന്റെ ശബ്ദവും,അടുക്കളയില്‍ കൂട്ടിമുട്ടുന്ന പാത്രങ്ങളും എല്ലാം സൂചിപ്പിച്ചിരുന്നത് മറ്റൊരു ദിവസത്തിന്റെ തുടക്കത്തെ തന്നെയാണ്.തണുത്ത പ്രഭാതത്തിലെ വിശേഷപ്പെട്ട മറ്റൊരു ശബ്ദം ഞങ്ങളുടെ വീട്ടിലെ കുളിമുറിയുടെ കരഞ്ഞു തുറക്കുന്ന വാതിലിന്റെതാണ്. ആ ശബ്ദം കേട്ടാല്‍ തുടര്‍ന്ന് മറ്റൊന്നും കൂടെ കേള്‍ക്കാം.വെള്ളം നിറച്ച കിണ്ടി പടിഞ്ഞാപ്പുറത്തെ തിണ്ണമേല്‍ വയ്ക്കുന്നത്.അതും കൂടി കേട്ടാല്‍ ഉറപ്പിക്കാം.അച്ഛാച്ചയുടെ കുളിയും,പ്രാര്‍ത്ഥനയും,ഭസ്മം തൊടലും കഴിഞ്ഞു എന്ന്.റിട്ടയര്‍മെന്റ് ജീവിതത്തിന്റെ താളക്രമങ്ങള്‍ ശീലിക്കാന്‍ അച്ഛാച്ചയും നിര്‍ബന്ധിതനായെങ്കിലും സ്വഭാവത്തിലെ പിടിവാശി എല്ലായിടത്തും ദൃശ്യമാണ്.മക്കള്‍ക്കും,മരുമക്കള്‍ക്കും ജോലിയ്ക്ക്‌ പോകണം,കുട്ടികള്ക്ക് സ്കൂളിലും.പക്ഷെ,അവരെക്കാള്‍ മുന്നേ എണീക്കലും,പ്രഭാതത്തെ ക്ഷണിക്കലും മൂപ്പര് തന്നെ.



അച്ഛാച്ചയോടൊന്നിച്ചു ചിലവിട്ട സമയങ്ങള്‍ അപൂര്‍വ്വം.എങ്കിലും,തറവാടിനു പുറകിലത്തെ അമ്പലത്തിലേയ്ക്ക് അച്ഛാച്ചയോടൊന്നിച്ചുള്ള യാത്രകള്‍ ഇപ്പോഴും തെളിഞ്ഞ പകല്‍പോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.ശരിയായ റോഡിലൂടെ ആയിരുന്നില്ല ഞങ്ങളുടെ ശ്രീ തേന്‍ കുളങ്ങര ദേവി ക്ഷേത്രത്തിലേയ്ക്കുള്ള പോക്ക്.പിന്നിലെ പറമ്പിലൂടെ കടന്നു,ചണ്ടി നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിനോട് ചേര്‍ന്നുള്ള ഒറ്റയടി പാതയിലൂടെ നടന്നു ഞങ്ങള്‍ അമ്പലത്തില്‍ പാല്പായാസ നിവേദ്യം കഴിക്കാന്‍ അച്ഛാച്ചയോടൊന്നിച്ചു പോയിരുന്നു.വെള്ള മുണ്ടുടുത്ത് ,ഒറ്റ തോര്‍ത്ത്‌ ചുമലിലിട്ട് അച്ഛാച്ച മുന്നില്‍ നടക്കും.പാല്‍പായസം വയ്ക്കാനുള്ള സാധനങ്ങളും നമ്മള്‍ തന്നെ കൊണ്ടു പോണം.വിറകും, അരിയും ,പാലും,പഞ്ചസാരയും എല്ലാം കൊണ്ടുള്ള അമ്പലത്തിലെയ്ക്കുള്ള ആ യാത്ര ഞങ്ങള്ക്ക് ഒരു ഹരമായിരുന്നു.


ആ യാത്രയ്ക്കിടയില്‍ അമ്പലത്തിലെയ്ക്കാനെന്നു മറന്നു അച്ഛാച്ച ചിലപ്പോള്‍,തെങ്ങിന്‍ കടയ്ക്കലെ പുല്ലു പറിയ്ക്കാന്‍ ഇരിക്കും,അക്ഷമയോടെ ഞങ്ങള്‍ വിളിക്കും,"അമ്പലത്തീ പോണ്ടേ അച്ഛാച്ചേ?"..മറുപടി ഒരു നീട്ടിമൂളല്‍ മാത്രം.ഇടചാലിലെ വെള്ളത്തില്‍ കൈകഴുകി വീണ്ടും നടന്നു അമ്പലത്തിലേയ്ക്ക്.പായസം വച്ചു ദേവിയ്ക്ക് നിവേദിച്ചു ചൂടോടെ കൈയില്‍ തരുന്ന ആ പായസത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്.നേദിച്ച പായസത്തിനു മുകളില്‍ പാറിക്കിടന്നിരുന്ന തുളസിയിലയും ,ചുവന്ന തെച്ചിപ്പൂക്കളും...ഇന്നലെയെന്നപോലെ ഞാന്‍ അതെല്ലാം ഓര്‍ക്കുന്നു.

ഞങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ പരുക്കനും,മുരടനും ആയിരുന്ന അച്ഛാച്ച എന്നും,ഞങ്ങളില്‍ നിന്നു ഒരു കൈയകലം സൂക്ഷിച്ചിരുന്നു.രാപകലില്ലാതെ വര്‍ഷങ്ങളോളം അധ്വാനിച്ചിരുന്ന ആ കാരണവര്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തിരുന്നോ ?അറിയില്ല.ഞങ്ങളുടെ കളിചിരി സന്തോഷങ്ങളിലോ,കൊച്ചു വഴക്കുകളിലോ,പിണക്കങ്ങളിലോ ഒരിക്കലും അച്ഛമ്മയെപ്പോലെ അച്ഛാച്ച തല്പരനായിരുന്നില്ലെന്നു വേണം പറയാന്‍.


മോനേട്ടനെന്ന ഞങ്ങളുടെ ചെറിയച്ഛന്‍,തൃശ്ശൂരിലെ പോളിക്ലിനിക്കില്‍ നിന്നും അവിടത്തെ ലാബ് ജീവനക്കാരനെ,ബൈക്കില്‍ കയറ്റി കൊണ്ടു വന്ന് അച്ഛാച്ചയുടെ രക്തം എടുപ്പിക്കാറുള്ളത്,ഞങ്ങളില്‍ താത്പര്യം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു.ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട് ഒരിക്കലും ഞങ്ങള്‍ ആശങ്കാപൂര്‍വ്വം ആരാഞ്ഞിട്ടില്ല.പകരം അച്ഛാച്ചയുടെ ബ്ലഡ്‌ എടുത്തു കുപ്പിയിലാക്കിയത്തിനു ശേഷം,അയാള്‍ സിറിഞ്ച് ചൂടു വെള്ളത്തില്‍ കഴുകുന്ന ആ കാഴ്ച നോക്കി രസിച്ചു.ആ കാഴ്ച്ചയുടെ "സീരിയസ്നെസ് " ഞങ്ങള്‍ കുട്ടികള്ക്ക് പിടി കിട്ടാഞ്ഞിട്ടാകാം.കുട്ടികളുടെ വിവരക്കേടാകാം.പക്ഷെ..


ഒരു വ്യാഴാഴ്ച സന്ധ്യയ്ക്ക്‌ ശേഷം അച്ഛാച്ച കണ്ണടച്ചു.അപ്പോള്‍,ഞങള്‍ കുട്ടികള്‍ അടക്കം പറഞ്ഞു,"എന്തിനാ അച്ഛമ്മ ഇത്ര ഉച്ചത്തില്‍ കരയുന്നത്?അച്ഛാച്ച വയസ്സായിട്ടല്ലേ മരിച്ചേ?"ഇന്നെനിക്കളക്കാന്‍ കഴിയുന്നു,ആ ദുഖത്തിന്റെ ആഴം.അമ്പതു വര്‍ഷത്തിലേറെ ഒരുമിച്ചുള്ള ജീവിതയാത്രയില്‍ തന്നെ ഒറ്റയ്ക്കാക്കിപ്പോയതിലുള്ള ദുഖം ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. അന്ന് പക്ഷെ,അച്ഛാച്ച മരിച്ചപ്പോള്‍ ഞങ്ങള്‍ കുട്ടികള്ക്ക് തോന്നിയത്,രണ്ടാഴ്ചത്തേയ്ക്ക് ക്രിക്കറ്റ് കളിയില്ല,ചിത്രഹാറും,ചിത്രഗീതവും കാണാന്‍ കഴിയില്ല.. എന്ന് മാത്രം.



അച്ഛാച്ചയെ വെള്ള പുതപ്പിച്ച്‌ തളത്തില്‍ കിടത്തിയിരിക്കുന്നു.ഉടച്ചു വച്ച നാളികേരത്തില്‍ എണ്ണ നിറച്ചു തിരി കത്തിച്ചു വച്ചിരിക്കുന്നു,ചന്ദനത്തിരിയുടെ മണം ചുറ്റും തങ്ങി നിന്നു.രാത്രിയില്‍ ഉറങ്ങാതെ അച്ഛാച്ചയെ കിടത്തിയത്തിനു ചുറ്റും വിരിച്ചിരിക്കുന്ന പുല്ലുപായയില്‍ ഇരിയ്ക്കാന്‍ അമ്മ "ഓര്‍ഡര്‍"ഇട്ടു.മുതിര്‍ന്നവരുടെ കരച്ചിലുകള്‍ക്കിടയില്‍ ഞാനും,ലേഖയും(ചെറിയച്ഛന്റെ മകള്‍) ശ്രദ്ധിച്ചത്,കൂട്ടത്തില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന പ്രായമേറിയ ചെറിയമ്മയെയാണ്.സ്ഥലകാല ബോധമില്ലാതെ ഞാനും,അവളും ശബ്ദമുണ്ടാക്കാതെ വായ്പൊത്തി ചിരിച്ചു.ലേഖയുടെ മമ്മി അത്കണ്ടു,ഞങ്ങളെ നുള്ളി എണീപ്പിച്ചു വിട്ടു.അകത്തെ മുറിയില്‍ വച്ചു എന്റെ അമ്മയുടെയും,ലേഖയുടെ മമ്മിയുടെയും ഭീഷണി,"ഇതു കുട്ടിക്കളിയ്ക്കുള്ള സമയമല്ല".ഞാന്‍ നിഷ്കളങ്കയായി ചോദിച്ചു,"എളേമയ്ക്കു ഉറക്കം വന്നിട്ടാ അവിടിരുന്നു തൂങ്ങുന്നത്.അവര്ക്കു പോയി കിടന്ന് ഉറങ്ങിക്കൂടെ?"പിറ്റേദിവസത്തെ "മാതൃഭൂമിയില്‍" ചരമക്കോളത്തില്‍ കണ്ട അച്ഛാച്ചയുടെ ഫോട്ടോ നോക്കി ഞങ്ങള്‍ അഭിമാനിച്ചു.സ്കൂളില്‍ പോകാന്‍ കഴിയാത്തതില്‍ വിഷമം തോന്നി.പോയിരുന്നെന്കില്‍ ഫ്രണ്ട്സ് നോട് പറയാമായിരുന്നു.



മരണാനന്തര ചടങ്ങുകള്‍ക്കായി എല്ലാവരും തരവാട്ടില്‍തന്നെയുണ്ട്‌.അച്ഛാച്ചയുടെ മക്കളുടെ മക്കള്‍ പത്തെണ്ണം കൂടി ഗംഭീര കളിചിരികള്‍.രണ്ടു-മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച വീടെന്ന അവസ്ഥ മാറി.കുട്ടികളുടെ കളിചിരികള്‍ മുന്നിട്ടു നിന്നു.ഇടയ്ക്കെപ്പോഴോ ഉയര്‍ന്നുകേട്ട ചിരിയില്‍ അമര്‍ഷം പൂണ്ട് ഉമ്മറത്ത്‌ നിന്നു അനിയന്‍പാപ്പ ഓടിവന്ന് ഉറക്കെ ചീത്ത പറഞ്ഞു,"ഇതൊരു കല്യാണ വീടല്ല,മരണ വീടാണ്.അതാരും മറക്കണ്ട."അതെ,മരണ വീടുതന്നെ.പക്ഷെ,ഞങ്ങള്‍ കുട്ടികള്‍ പത്ത് - പന്ത്രണ്ട് ദിവസം ആഘോഷിച്ചു.മഴക്കാലമായതുകൊണ്ട്‌,ചടങ്ങുകള്‍ക്ക് വേണ്ടി മുറ്റത്ത്‌ വലിയൊരു പന്തലിട്ടു.പിള്ളേര്‍ സെറ്റിലെ ഏറ്റവും ചെറിയ കുട്ടിയായ രേഖ ചോദിച്ചു,"തൃശൂരച്ഛന്റെ കല്യാണമാണോ?" കോഴിക്കോട്ടുകാരിയായ അവള്ക്ക് തൃശ്ശൂരിലെ മുത്തച്ഛന്‍ "തൃശൂരച്ഛന്‍" ആയിരുന്നു.ചോദ്യം കേട്ട് മുതിര്‍ന്നവര്‍ ആരോ അവളുടെ കൈതണ്ടയില്‍ ഒരു നുള്ള് വച്ചു കൊടുത്തു.നിഷ്കളങ്കതയോടെ വീണ്ടും അവള്‍ ചോദിച്ചു,"എന്തിനാ എന്നെ നുള്ളിയെ?"അച്ഛാച്ചയുടെ ഫോട്ടോ എനലാര്ജ് ചെയ്തു ഫ്രെയിം ഇട്ടു കൊണ്ടുവന്നപ്പോഴും കുട്ടികളിലാരോ പറഞ്ഞു,"ഈ ഫോട്ടോ ഒരു ഭംഗീം ഇല്ല്യ,മിസ്റ്റര്‍.ഇന്‍ഡ്യയിലെ അമിരീഷ് പുരീടെ പുരികം പോലെ ഉണ്ട് ഇതിലും.ഒരു "ക്രൂരു ലുക്ക്".ആ കമന്റ് ആദ്യം മുതിര്‍ന്നവര്‍ക്കിടയില്‍ നീരസം ഉണ്ടാക്കിയെങ്കിലും മറ്റൊരു നല്ല ഫോട്ടോ ഫ്രെയിം ചെയ്യുന്നതിന് അത് കാരണമായി.



അച്ഛാച്ചയുടെ മരണശേഷം എല്ലാ വര്‍ഷത്തിലും വരുന്ന ശ്രാദ്ധത്തിന് ആഴ്ചകള്‍ക്ക് മുന്നേ ഞങ്ങളുടെ തറവാടൊരുങ്ങും.ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍ക്കുമപ്പുറം ബന്ധുക്കളുടെ കൂടിച്ചേരലുകളും,ആ കൂടിച്ചേരലുകളില്‍ നിന്നു ഊറുന്ന സ്നേഹ ബന്ധങ്ങളും തന്നെയാണ് ആ ശ്രാദ്ധമൂട്ടലുകള്‍ അര്‍ത്ഥ വത്താക്കിയിരുന്നത്. അന്ന് പക്ഷെ,അതിന്റെ വിലയൊന്നും മനസ്സിലായിരുന്നില്ല.കൂട്ടുകുടുംബ - ബന്ധങ്ങളുടെ പവിത്രതയും,വികാര വായ്പുകളുടെ തീവ്രതയും ഒന്നും വിലപിടിച്ചതായി തോന്നിയില്ല.ഇനിയൊരു മടക്കയാത്രയ്ക്ക് "സ്കോപ്പ്"ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിന് മൂല്യം കൂടി. അന്ന്, അച്ഛാച്ച ഒരു കൈയകലത്തില്‍ നിന്നുകൊണ്ട്‌ ഒരുപാടു ജീവിതപാഠങ്ങള്‍ പഠിപ്പിച്ചു തന്നിരുന്നു എന്നെനിക്കു മനസ്സിലാകുന്നു.ചാരു കസേരയില്‍ കിടന്ന് പത്രവായനയിലൂടെ ലോകത്തിലെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്ന അച്ഛാച്ച പരോക്ഷമായി ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്.നന്നായി പഠിക്കണം,പഠിച്ചൊരു ജോലി നേടണം..അതും വെറും ജോലി പോരാ..പെന്‍ഷന്‍ കിട്ടുന്ന സര്‍ക്കാര്‍ ജോലി തന്നെ.ഇങ്ങനെയൊരു ചിന്തയുടെ വിത്ത് ചെറുപ്പത്തിലേ,ഞങ്ങളുടെ മനസ്സിനകത്ത് കുഴിച്ചിട്ട്,വെള്ളമൊഴിച്ച് വളര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ടോ ,പതിവില്ലാതെ ഞാന്‍ അച്ഛാച്ചയെ ഓര്‍ത്തു.വൈകിയിട്ടാണെങ്കിലും ചേട്ടന് ഗവണ്‍മെന്റ് ജോലി കിട്ടിയപ്പോള്‍ അവനും പറഞ്ഞു,"അച്ഛാച്ച പറയാറുള്ള പോലത്തെ ജോലി."




ഇങ്ങനെയൊരു ഓര്‍മ്മകളുടെ അയവിറക്കല്‍ എന്നിലുണ്ടാകും എന്ന് അന്നെനിക്ക് അറിയാമായിരുന്നെങ്കില്‍ അച്ഛാച്ചയോട് ഞാന്‍ കൂടുതല്‍ അടുത്തേനെ."കാരണവര്‍" എന്ന "വിലകൂടിയ സ്ഥാനം" കൊടുത്തു അദ്ദേഹത്തെ അകറ്റി നിര്‍ത്തില്ലായിരുന്നു. അന്ന് കാണിച്ച ആ 'അകല്‍ച്ച' തെറ്റായിപ്പോയി എന്നെനിക്കു ഇന്ന് തോന്നുന്നു.ആ തെറ്റിന് മാപ്പുണ്ടോ?അച്ഛാച്ചയുടെ കൂര്‍ക്കംവലി കേള്‍ക്കുമ്പോള്‍ വായ്പൊത്തി ചിരിച്ചിരുന്നതിനും എല്ലാം മാപ്പ് ! പഴയ ചാപല്യങ്ങള്‍ ,വിവരക്കേടുകള്‍..എല്ലാം പൊറുത്തുതരാന്‍ അദ്ദേഹം ഇന്നില്ലല്ലോ..അതുകൊണ്ട് തന്നെ ഈ മാപ്പും..കാലാഹരണപ്പെട്ടതല്ലേ ?