Sunday, April 1, 2007

തോട്ടരുകിലെ വീട്



ഇതെന്തു സ്ഥലം? ഈ ഭരതെട്ടന് ഇതെന്തു ഭ്രാന്താ?ഇവിടെയാണോ നമ്മള്‍ വീട് പണിയാന്‍ പോണേ? ഈശ്വരാ !!! ഈ വെള്ളതിലാണോ കുട്ടികള് കളിക്ക്യാ..?" നാലുപുറവും വെള്ളം കെട്ടിക്കിടക്കുന്ന നെല്പാടം കണ്ടു, അതിശയത്തോടെ രതി ചോദിച്ചു.പോരാത്തതിന് , തൊട്ട അയല്‍വക്കം സാമാന്യം നല്ല ഒഴുക്കുള്ള തോടും...."നീയൊന്നു പേടിക്കാതെ..മഴക്കാലം ആയതു കൊണ്ടാ വെള്ളം കെട്ടിക്കിടക്കുന്നത്.മഴ മാറിയാല്‍ ഈ വെള്ളം ഒന്നും ഉണ്ടാവില്ല.കുറച്ചുകാലം കഴിയട്ടെ,ഈ സ്ഥലം തന്നെ ആകെ മാറും.നോക്കിക്കോളൂ, നമ്മള് വീട് വച്ചു കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ക്ക് ധൈര്യമായി.പിന്നെ,ഇതും ആള്‍ താമസം ഉള്ള സ്ഥലം ആണെന്നും പറഞ്ഞു ഇവിടെ നിറയെ വീടുകള്‍ കൊണ്ടു നിറയും,അന്ന് ആളുകള്‍ പറയും,അന്ന് ആദ്യമായി ഈ പാടത്ത് വീട് വയ്ക്കാന്‍ ധൈര്യം കാണിച്ചത് ഭരതനാണെന്ന് ".രതിയെ ആശ്വസിപ്പിച്ചു കൊണ്ടു ഭരതന്‍ പറഞ്ഞു."പിന്നെ, എന്ത് വന്നാലും നേരിടാന്‍ ഈ ഞാനില്ലേ കൂട്ടിനു...?''.....അവളെ ആശ്വസിപ്പിച്ചു കൊണ്ടു അയാള്‍ പറഞ്ഞു.
വീട് പണി മുഴുവനാകാതെ തന്നെ താമസിച്ചു തുടങ്ങിയപ്പോഴും രതിയുടെ പേടി മാറിയിരുന്നില്ല.പുതുമണ്ണില്‍ ആദ്യമായി നട്ട ചുവന്ന ചീര തൈകള്‍ക്ക് വെള്ളമോഴിക്കുംപോള്‍ അവള്‍ മോളോട്‌ പറഞ്ഞു."പാടത്തിലൊക്കെ ഓടിക്കളിക്കുംപോള്‍ സൂക്ഷിക്കണം കേട്ടോ."....പക്ഷെ,മോള്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.മീന്‍ പിടിക്കാനിരിക്കുന്ന ഒരു പോന്മാനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ.തോട്ടുവക്കത് നട്ട തെങ്ങിന്‍ തൈയിന്റെ കൊച്ചു പട്ടയില്‍ ഇരിക്കുന്ന നീല പോന്മാനിനെ നോക്കിക്കൊണ്ടു അവള്‍ പറഞ്ഞു..."എന്ത് ഭങ്ങിയാ ആ കിളിയെ കാണാന്‍..അല്ലെ അമ്മേ? അച്ചമ്മേടെ വീട്ടില്‍ ഞാന്‍ ഇതു പോലത്തെ കിളിയെ കണ്ടിട്ടേ ഇല്ലല്ലോ..?" കണ്ണുകള്‍ വിടര്‍ത്തി കൌതുകത്തോടെ അവള്‍ അതിനെ പിന്നെയും പിന്നെയും നോക്കി.
അച്ഛന്റെ കൈ പിടിച്ചു റെരസ്സില് കയറി സൂര്യോദയം കാണുമ്പോഴും,തോട്ടിലെ നീന്തി കളിക്കുന്ന പരല്‍ മീനിനെ കാണുമ്പോഴും അവളുടെ കണ്ണുകളില്‍ നിറയെ കൌതുകം ആയിരുന്നു.അവള്‍,ആ പാടത്തെ തോട്ടരുകിലെ വീടിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു.വേലിപ്പടര്‍പ്പില്‍ വിടര്‍ന്നു നില്ക്കുന്ന നീല ശംഖുപുഷ്പവും,അകലെ നീലാകാശ തെളിമയില്‍ നിറങ്ങള്‍ വിടര്‍ത്തിയ മഴവില്ലും,എല്ലാം ആദ്യമായി കാണുകയായിരുന്നു.സന്ധ്യാ നേരത്തെ ശോണിമ പരത്തിയ പടിഞ്ഞാറന്‍ ആകാശവും,മുരിങ്ങകായ തിന്നാന്‍ വരുന്ന തത്തകളെയും എല്ലാം അവള്‍ അവിടെ കണ്ടു.രാത്രിയെ പേടിച്ചിരുന്ന കുട്ടി പിന്നീട് രാത്രിയുടെ ,ഇരുട്ടിന്റെ ഭംഗിയും കാണാന്‍ തുടങ്ങി.രാത്രിയിലെ ചീവീടിന്റെ കരച്ചിലിനും,രാത്രി മഴക്കും ഒരു പ്രത്യേക താളം ഉണ്ടെന്നു അവള്‍ തിരിച്ചറിഞ്ഞതും ആ വീട്ടില്‍ വച്ചായിരുന്നു.നിശാഗന്ധി പൂ വിടരുന്നത്‌ കാണാന്‍ അവള്‍ പുലരുവോളം കാത്തിരുന്നു.
പാടത്ത് വരമ്പ്‌ കിളക്കാന്‍ വന്ന കോരന്‍ കുട്ടിയുടെ പിറകേ നടന്നു അവള്‍ ചോദിച്ചു."കോരന്‍ കുട്ടിയെന്താ ചെരുപ്പിടാതെ?കാലില് ചേര് ആവില്ലേ?"..."എനിയ്ക് ചെരിപ്പിട്ടു ശീലല്യാ കുട്ടിയെ...പിന്നെ, ഈ പാടത്തെ ചേര്‍ ,ചെരിപ്പിട്ടാലും കാലില് പറ്റും.കുട്ടി വരംബതൂന്നു ഇറങ്ങണ്ട.പാടത്തിലെ വെള്ളത്തില് നീര്‍ക്കൊലീണ്ടാവും,ചിലപ്പോ കാലിമ്മല് ഞണ്ട് ഇറുക്കും.കുട്ടി വീട്ടില്‍ക്ക് പോകുന്നതാ നല്ലത് ".കൈക്കോട്ട്‌ കൊണ്ടു കിളക്കുന്നതിനിടയില്‍ കോരന്‍ കുട്ടി അശ്രദ്ധമായി പറഞ്ഞു."ഇതെന്താ ഈ വെളുത്ത സാധനം..?വെളുത്ത കൊച്ചു ഗുളിക പോലെ?"..അവള്‍ പിന്നെയും ചോദിച്ചു." അത് ഞാവിഞ്ഞിയുടെ മുട്ടയാ." തല ഉയര്‍ത്താതെ തന്നെ കോരന്‍ കുട്ടി പറഞ്ഞു."ഈ ഞാവിന്ജീന്നു പറഞ്ഞാ എന്താ?" ....അവള്‍ പിന്നെയും ചോദിച്ചു."ആ തോട് കണ്ടില്ലേ,അതിനുള്ളില്‍ ഒരു ജീവി ഉണ്ട്.അതാ ഞാവിഞ്ഞി. അത് ആ തോടിന്നുള്ളിലാ ജീവിക്ക്യ." കോരന്‍ കുട്ടി അക്ഷമയോടെ പറഞ്ഞു."അതെയോ?,അതിന്റെ ആ തോട് മുറുക്കിന്റെ പോലെ ഉണ്ട്.വട്ടത്തില്.ഇതു ഒച്ചിനെ പോലെ ഉണ്ടല്ലോ..അപ്പൊ,ഈ മീമിയെന്താ ഇങ്ങനെ?"ചേറില്‍ പുതഞ്ഞു നീന്തി നടക്കാന്‍ പ്രയാസപ്പെടുന്ന ഒരു കൊച്ചു ആമ കുട്ടിയെ നോക്കി അവള്‍ ചോദിച്ചു."ഈ മീമിക്ക് കാലുണ്ടോ?കൊരന്കുട്ടിയെന്താ മിണ്ടാതെ?"അവള്‍ നിഷ്കളങ്കതയോടെ ചോദിച്ചു.കൈകോട്ടു താഴെ വച്ചു അയാള്‍ ഒന്നു നീട്ടി തുപ്പി.മുറുക്കാന്‍ കലര്‍ന്ന തുപ്പല്‍ പാടത്തിലെ ചെളി വെള്ളത്തില്‍ പടര്‍ന്നു.വെള്ളം ആകെ ചുവന്നു.തലയില്‍ കെട്ടിയ മുഷിഞ്ഞ തോര്‍ത്ത് അഴിച്ചു കുടഞ്ഞു തോളത്തിട്ടു കോരന്‍ കുട്ടി ഓടി വന്നു.ആമ ക്കുട്ടിയെ എടുത്തു നോക്കിക്കൊണ്ട്‌ പറഞ്ഞു,"ഇതു മീനല്ല,ഇതൊരു ആമ ക്കുട്ടിയാ."..."ആമക്കുട്ടിയോ?അയ്യോ,അതിന്റെ കാലോ?അതിന് നേരത്തെ കണ്ണ് ഉണ്ടായിരുന്നല്ലോ...?ഇതെന്താപ്പോ കല്ല് പോലെ?" അവള്‍ സംശയത്തോടെ ചോദിച്ചു."ങാ..ആമകള്‍ അങ്ങനെയാ....നമ്മള് അതിനെ തൊട്ടാല് അത് കൈയും ,കാലും ഉള്ളിലേക്ക് വലിക്കും.ഇതിനും ഉണ്ട് പുറന്തോട്‌.തോട്ടിലൂടെ ഒലിച്ചു വന്നതാവും.മോള് പോയി ഒരു ബക്കറ്റ് എടുത്തിട്ടു വാ..."കോരന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.
"വീടിന്റെ മുറ്റത്ത്‌ ഒരു ചെന്തെങ്ങിന്റെ തൈ നടുന്നത്‌ ഐശ്വര്യമാണ് രതി ഏടത്തിയെ....ഇതു നട്ടോളൂ"കണ്ണന്റെ ഒപ്പം കയറി വന്ന സരസ്വതി ചേച്ചി പറഞ്ഞു."ഈ താറാവ് മുട്ടയിട്ടോ?" സരസ്വതി ചേച്ചിടെ അനിയന്‍ കണ്ണന്‍ ചോദിച്ചു.."ഇല്ല്യന്നെ... അത് പൂവനാനെന്നാ തോന്നുന്നത്."അമ്മ പറഞ്ഞു....കുറച്ചു അകലെയാണ് എങ്കിലും പറയാന്‍ പറ്റിയ അയല്‍വക്കക്കാര്‍ അന്വേഷണം ആയി എത്തുന്നുണ്ട്.അമ്മക്ക് പരാതികള്‍ ഒഴിഞ്ഞു തുടങ്ങി.വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പടര്ന്നു നില്ക്കുന്ന കയ്പ്പ പന്തല്‍ കണ്ടു സരസ്വതി ചേച്ചി പറഞ്ഞു"നിറയെ പൂവിട്ടല്ലോ അല്ലെ..".."പൂവ് മാത്രമല്ല മൂന്നു ,നാല് കയ്പയും തൂങ്ങി...നോക്കു..വലുതായി തുടങ്ങി.." അമ്മ സന്തോഷത്തോടെ പറഞ്ഞു.കറുപ്പില്‍ മഞ്ഞ വരകളുള്ള പുറന്തോട്‌ ഉള്ള ആ ആമ കുട്ടി ,ചുവന്ന ബക്കറ്റ് ലെ വെള്ളത്തില്‍ നീന്തികളിച്ചു.അതിലേക്ക് എത്തി നോക്കി ചോറു ഇട്ടു കൊടുക്കുന്ന മോളെ നോക്കി അമ്മ പറഞ്ഞു"എന്താ ഈ കാട്ടനെ...? അത് ചോറോന്നും ഉണ്ണില്ല.തോട്ടില് കിടക്കണ ജീവിയെ പിടിച്ചു ഇവള്‍ ബക്കറ്റ് ഇല് ഇട്ടു വച്ചിരിക്ക്യാ.ഭരതെട്ടനിത് കണ്ടോ?"അമ്മ പരാതി പറഞ്ഞു.നെറുകയില്‍ തലോടിക്കൊണ്ട്‌ മോളെ പൊക്കിയെടുത്തു കൊണ്ടു അച്ഛന്‍ പറഞ്ഞു."അതിനെ നമുക്കു വിട്ടേക്കാം.അതിന് ബക്കറ്റ് ല് ജീവിക്കാന്‍ പറ്റില്ല."അല്ലെങ്കിലും ഈ പാടത്ത് നിറച്ചും ഇഴ ജന്തുക്കള്‍ മാത്രമെ ഉള്ളു"അമ്മ പറഞ്ഞു."ഈ അമ്മക്കെന്താ ഇങ്ങനെ തോന്നാന്‍?എനിക്കീ വീട് ഒത്തിരി ഇഷ്ടായി.ഇവിടത്തെ സീനിയ പൂവുകളൊക്കെ എന്ത് ഭങ്ങിയാ?പക്ഷെ,ഒരു കാര്യം മാത്രം ഇഷ്ടല്ല്യ." മോള് പറഞ്ഞു."എന്താ എന്റെ മോള്‍ക്ക്‌ ഇവിടെ ഇഷ്ടല്ല്യാത്തത്? ഈ വീടിന്റെ പണി മുഴുവന്‍ തീരാത്തത് കൊണ്ടാ?" അച്ഛന്‍ സ്നേഹത്തോടെ ചോദിച്ചു."പറയട്ടെ..അച്ഛക്ക് സങ്കടാവുമോ?" അവള്‍ ചോദിച്ചു. "ഇല്ല്യ,മോള് പറഞ്ഞോളൂ." അച്ഛന്‍ ധൈര്യം കൊടുത്തു."ആ വേലി പ്പടര്‍പ്പിലെ മൈലാഞ്ചി പൂവില്ലേ..മഞ്ഞ നിരതിലുള്ളത് ....അതിന്റെ മണം മാത്രം മോള്ക്കിഷ്ടല്ല്യ." മോള് പറഞ്ഞു."അത്രക്കെ ഉള്ളൂ,അച്ഛന്‍ വേരെന്തോക്കെയോ വിചാരിച്ചു., അത് അച്ഛ വെട്ടിക്കളയാം....പിന്നെ,അമ്മക്ക് ഈ വീട് ഇഷ്ടമില്ലാതെ ഇവിടെ പൂന്തോട്ടം ഉണ്ടാക്കുമോ?നമ്മളിവിടെ താമസിക്കുമോ? അമ്മയ്ക്കും ഈ വീട് നല്ല ഇഷ്ടാ.." കുട്ടിയെ തോളില്‍ കിടത്തി കൊണ്ടു അച്ഛന്‍ പറഞ്ഞു.എന്ത് പറഞ്ഞാലും സാധിച്ചു തരുന്ന അച്ഛന്റെ തോളില്‍ കിടന്നു ഉറങ്ങുമ്പോള്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ ,പാട വരമ്പിലൂടെ ഓടിനടന്ന് തുമ്പിയെ പിടിക്കുന്ന സ്വപ്നം കാണുകയായിരുന്നു....