Wednesday, September 24, 2014

ജൻപഥിലെ ഞായറാഴ്ചകൾ

കൂട്ടുകാരേ, ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗ്ഗിൽ. ഇതൊരു കഥയാണ്. ഖത്തറിലെ സംസ്കൃതിയുടെ "മിഴി" മാഗസിനിൽ അച്ചടിച്ച്‌ വന്നത്. അഭിപ്രായം കമന്റ്‌ ആയി ഇടണേ..




Saturday, July 16, 2011

മറവി




ആഴ്ചാവസാനം കിട്ടിയ ഒരു അവധിദിനത്തില്‍ പതിവുപോലെ മടുപ്പിക്കുന്ന സ്വയം പരാതി പറച്ചിലിന് മുടക്ക് നല്‍കി മോള്‍ടെ കൂടെ കടംകഥ പറഞ്ഞു കളിക്കുന്നതിനിടയിലാണ് എനിക്കാദ്യമായി ആ സംശയം മനസ്സില്‍ മുള പൊട്ടിയത്. എനിക്ക് മറവിയുണ്ടോ? ഓര്‍മ്മക്കുറവുണ്ടോ? അതോ എല്ലായ്പ്പോഴത്തേയും പോലെ തോന്നലാണോ? ഞാന്‍ എന്‍റെ മകള്‍ക്ക് പഴമയുടെ മൂല്യം കൈമോശം വരാതെ പകര്‍ന്നു കൊടുക്കാനെന്ന മട്ടില്‍ എന്‍റെ അച്ഛമ്മയുടെ പഴയ കടംകഥ കളക്ഷനുമായി കളിക്കാനിരുന്നതാണ്. മോള്‍ ഓര്‍മ്മിപ്പിച്ചു-അടുത്തത് അമ്മേടെ ടേണ്‍... ഞാന്‍ ചോദിച്ചു."കുത്തീട്ടാല്‍ മുളയ്ക്കില്ല.പക്ഷെ, വേലിയില്‍ പടരും.ന്താ?" എനിക്ക് ചോദ്യം ഓര്‍മ്മയുണ്ട്.പക്ഷെ,ഉത്തരം ഓര്‍മ്മയില്ല.അതെന്താ അങ്ങനെ? ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ തല പുകച്ച് തീ വന്നതല്ലാതെ ഉത്തരം വന്നില്ല.ആകെ വല്ലായ്മ തോന്നി. വിട്ടു കളഞ്ഞേക്കാം, ആദ്യം തോന്നി. അങ്ങനെ പറ്റില്ലല്ലോ..ഉത്തരം അറിയണ്ടേ?ഉത്തരം ഓര്‍ത്തെടുക്കാന്‍ കഴിയാതെ പരാജയമടഞ്ഞ് കനം തൂങ്ങിയ മനസ്സുമായി അമ്മയെ വിളിച്ചു ചോദിച്ചു. ഒറ്റ വാചകത്തില്‍ അമ്മ മറുപടി തന്നു. "അത് ചിതലല്ലേ?ഇത്ര ചെറുപ്പത്തിലേ മറവിയോ? നല്ല കാര്യായിപ്പോയി!!" ആ മറുപടി എന്‍റെ ചിന്തയ്ക്ക് ഭാരം കൂട്ടിയതല്ലാതെ തെല്ലും ആശ്വാസം നല്‍കിയില്ല.


ധൃതിയില്‍ സ്കൂളിലേയ്ക്കോടുമ്പോള്‍ വീടിന്റെ താക്കൊലെടുക്കാന്‍ മറന്നാല്‍, മോള്‍ടെ ബാഗില്‍ വാട്ടര്‍ ബോട്ടില്‍ വയ്ക്കാന്‍ മറന്നാല്‍, ക്ലാസ് ലോക്കറിന്റെ കീ അടങ്ങുന്ന എന്‍റെ പൌച് എടുക്കാന്‍ വിട്ടുപോയാല്‍ ഞാന്‍ വീണ്ടും,വീണ്ടും നടുങ്ങിപ്പോകും.ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാവുന്നതിലധികം തളര്‍ന്നു പോകും. മറവിയെപ്പേടിക്കാന്‍ തക്ക കാരണം എന്‍റെ മനസ്സിന്‍റെ ഉള്ളറയ്ക്കുള്ളില്‍ ഭദ്രം!!


അൽഷിമേഴ്സ് രോഗിയുടെ ജീവിതത്തെ വരച്ചു കാണിച്ച ബ്ലെസ്സിയുടെ 'തന്മാത്ര' എന്ന ചലച്ചിത്രം തീയറ്ററിലിരുന്ന് എങ്ങനെ കണ്ടു മുഴുമിപ്പിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.ഞങളുടെ ജീവിതം അതേപടി സ്ക്രീനില്‍ കണ്ടപ്പോഴുണ്ടായ വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതേ അവസ്ഥകള്‍ പിന്നിട്ട് ഞങ്ങളുടെ അച്ഛന്‍ ഓര്‍മ്മകളെ കുഴിച്ചിട്ട് മറവിയെന്ന മേലങ്കി എടുത്തണിഞ്ഞ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത് വെറും നാല്പത്തിനാലാമത്തെ വയസ്സിലായിരുന്നു. ആ നടുക്കുന്ന ഓര്‍മ്മകളും,ഓര്‍മ്മക്കുറവുകളും ഇപ്പോഴും ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു. അൽഷിമേഴ്സ് ബാധിച്ച് മരിച്ച അച്ഛന്‍റെ മകള്‍ക്കും അൽഷിമേഴ്സ് പിടിപെടാം. ഈ ഒരു ധാരണ എന്‍റെ മനസ്സിലെങ്ങനെയോ അരക്കിട്ടുറച്ചുപോയി. അതുകൊണ്ട് തന്നെ, ഞാനൊന്നും ഒരിയ്ക്കലും മറന്നു കൂടാ. ഓര്‍മ്മ എന്നും തെളിഞ്ഞ് എന്തും ഞൊടിയിടയില്‍ മുന്നില്‍ സ്ക്രീനിലെന്ന പോലെ തെളിയണം.ഇല്ലെങ്കില്‍ ഞാന്‍ അസ്വസ്ഥയാകും.


ഒരിയ്ക്കല്‍ തിരക്കുപിടിച്ച മീറ്റിങ്ങിനിടയില്‍ കോളിംഗ് ബെല്ലടിച്ച് കാറ്റുപോലെ വേഗത്തില്‍ പാഞ്ഞു ചെന്ന് കൈകഴുകി ഉച്ചയൂണിന് സ്ഥാനം പിടിച്ച എന്‍റെ ഭര്‍ത്താവിനു മുന്നില്‍ ഞാന്‍ അവിയല്‍,പപ്പടം,പരിപ്പുകറി എന്നിവ വിളമ്പി വച്ചു. "ചോറെവിടെ"? മൂപ്പരുടെ അക്ഷമയോടെയുള്ള ചോദ്യം കേട്ട് ഞാന്‍ അടുക്കളയില്‍ ചെന്ന് പരതി. പറഞ്ഞപോലെ ചോറെവിടെ? ഇനി ഫ്രിഡ്ജില് ഉണ്ടാവ്വോ? ആകെ സംശയമായി. വയ്ക്കാത്ത ചോറ് എവിടന്ന് വരും? ഒരു ചെറിയ നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. "ചോറ് വയ്ക്കാന്‍ മറന്നു പോയി".നിഷ്കളങ്കതയോടെ ഞാന്‍ പറഞ്ഞു. "ഹ്മം.. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'ചിദംബര സ്മരണ' ലഹരിപിടിച്ചിരുന്ന് വായിക്കുന്നത് കണ്ടപ്പഴേ ഞാന്‍ വിചാരിച്ചിരുന്നു ഇന്ന് എന്തെങ്കിലും മറന്നു പോകുംന്ന്". ഊണിനു പകരം രാവിലത്തെ ബാക്കിയുണ്ടായിരുന്ന പുട്ട് കഴിക്കുന്നതിനിടയില്‍ പരാതിയെന്ന ഭാവത്തിലല്ലാതെ മൂപ്പര് പറഞ്ഞു.



എന്‍റെ ഒന്നാം ക്ലാസ്സിലെ ദിനങ്ങള്‍ പ്രധാനമായും ആരംഭിച്ചിരുന്നത് അമ്മയുടെ സാരി മാറലിലാണ്.വീട്ടിലെ വേഷത്തില്‍ നിന്ന് ധൃതിയില്‍ പുറത്തു പോകാനുള്ള സാരിയെടുത്ത് ഉടുക്കുന്നതിനിടയില്‍ അച്ഛനെയും വേഷം മാറ്റിക്കും. തത്രപ്പെട്ട് എന്നെ വേഗം സ്കൂളിലേയ്ക്ക് അയക്കുന്നതിന്റെ ലക്‌ഷ്യം അച്ഛനെ പുതിയ ഡോക്ടറെ കാണിക്കലാണ്. ഞാന്‍ സ്നേഹത്തോടെ അച്ഛയെന്നു വിളിക്കുന്ന അച്ഛന്‍റെ പ്രധാന അസുഖം മറവി. വീട്ടിലെ മറ്റു അംഗങ്ങളുടെ ബ്രഷെടുത്ത് പല്ല് തേയ്ക്കുന്ന അച്ഛയ്ക്ക് ഓഫീസില്‍ രജിസ്റ്ററിലെ കോളം തെറ്റി മറ്റുള്ളവരുടെ പേരിനു നേരെ ഒപ്പിട്ട ആരോപണവും കൂടിയാകുമ്പോള്‍ നില്ക്കക്കള്ളിയില്ലാതാകുന്നു. ഉള്ളിലെ അസ്വസ്ഥതയുടെ അഗ്നിപര്‍വ്വതം പൊട്ടി വിഷമതകളുടെ ലാവാ പ്രവാഹമാണ് പിന്നീട്. ഒന്നും കയ്യൊതുക്കത്തോടെ ചെയ്യാനാകുന്നില്ലെന്ന നിസ്സഹായതയ്ക്ക്‌ മുന്നില്‍ അമ്മയുടെ മനസ്സും വെന്തു തുടങ്ങി. മെഴുകുതിരി വാങ്ങാന്‍ പോയ അച്ഛ തിരിച്ചു വരുന്നത് മീന്‍ വാങ്ങിയായിരിക്കും.അതും,തന്‍റെ വീട് ഇത് തന്നെയോ എന്ന് സംശയിച്ച്.. പതിയെ,പതിയെ അമ്മയ്ക്ക് ഭയമായി.വീട്ടില്‍ നിന്നും പോയ ആള്‍ വഴി തെറ്റി തിരിച്ചു വന്നില്ലെങ്കിലോ, അതുകൊണ്ട് അച്ഛയുടെ വീടിനു പുറത്തേയ്ക്കുള്ള യാത്രകള്‍ സിഗരറ്റ് വാങ്ങാന്‍ വേണ്ടി മാത്രമുള്ളതായി ഒതുങ്ങി. കൂടെ ഞാനും പോകും.എന്‍റെ ലക്‌ഷ്യം യൂണിയന്‍ ഓഫീസിന്‍റെ അടുത്തുള്ള പരമേട്ടന്റെ കടയിലെ ബബിള്‍ ഗം ആയിരുന്നു.



തിരുവനന്തപുരത്തെ ശ്രീചിത്തിരാ ഹോസ്പിറ്റലില്‍ പോയി വന്നതിനു ശേഷം അച്ഛ പിന്നീടു ഓഫീസില്‍ പോയിട്ടേ ഇല്ല.അന്ന് മുതല്‍ ഞാനെന്ന അഞ്ചു വയസ്സുകാരി എന്‍റെ അച്ഛയുടെ ടീച്ചറായി. മറന്നു പോയ കാര്യങ്ങള്‍ ഞാന്‍ പഠിപ്പിച്ചിട്ടേ ഉള്ളു ബാക്കി കാര്യം എന്ന മട്ടില്‍. പഠിപ്പിച്ചതോന്നും ഓര്‍മ്മയില്‍ വയ്ക്കാത്ത 'ശിഷ്യനെ'പ്പറ്റി അമ്മയോട് ഞാനെന്നും പരാതി പറഞ്ഞു. "കട്ടിയുള്ള പുറന്തോടുള്ള ജീവിയേത്?" എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മിഴിച്ചിരുന്ന അച്ഛയെ ഞാന്‍ കൈത്തണ്ടയില്‍ നുള്ളി. ഇലെക്ട്രിസിറ്റി ബോര്‍ഡില്‍ സബ്എഞ്ചിനീയര് ആയിരുന്ന അച്ഛയ്ക്ക് ഞാന്‍ എടുത്തിരുന്ന ഡിക്റ്റെഷന്‍ ബാലികേറാമലയായിത്തോന്നി. 'ഒട്ടകം, ഓല, ഔഷധം' എന്നീ വാക്കുകള്‍ എഴുതാനറിയാതെ അച്ഛ കുഴങ്ങി. ഇതുകണ്ട് അമ്മയുടെ ഉള്ളിലെ തീക്കനലിന്റെ ചൂട് തട്ടി ഞാനും തേങ്ങിക്കരഞ്ഞു. കാഴ്ചയില്‍ സുന്ദരനായിരുന്ന അച്ഛയുടെ താടി രോമങ്ങള്‍ വളര്‍ന്നത്‌ ഇഷ്ടമാകാതെ പതിനൊന്നു വയസ്സുള്ള എന്‍റെ ചേട്ടന്‍ അച്ഛയെ ഷേവ് ചെയ്തു വൃത്തിയാക്കി. അൽഷിമേഴ്സ് എന്ന അസുഖത്തെപ്പറ്റി കേട്ടുകേള്‍വി
പോലും ഇല്ലാതിരുന്ന കാലത്ത് അച്ഛയുടെ ഓര്മ്മക്കുറവിനെക്കുറിച്ചും, ഓര്മ്മക്കുറവിനോട് പൊരുത്തപ്പെടാനാകാതെ ദേഷ്യപ്പെട്ടതിനെക്കുറിച്ചും, വയസ്സായവര്ക്ക്ച മാത്രം വരുന്ന ഓര്മ്മക്കുറവ് എങ്ങനെ ഇയാള്ക്ക് ഇത്ര ചെറുപ്പത്തില്‍ വന്നു എന്ന്ആകുലപ്പെട്ടും നാട്ടുകാര്‍ ചര്‍ച്ച ചെയ്ത് ഊതിപ്പെരുപ്പിച്ചു.


മനസ്സിന്‍റെ വിങ്ങലുകള്‍ മറച്ചു വച്ച് ഇടയ്ക്കെപ്പോഴോ കോരിച്ചൊരിയുന്ന മഴ മാറി ഓര്‍മ്മ തെളിഞ്ഞു വന്നപ്പോള്‍ അച്ഛ എനിയ്ക്ക് തന്‍റെ പ്രിയപ്പെട്ട ഒരു ഭക്തി ഗാനം പാടിത്തന്നു.
"വടക്കുംനാഥന് സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍.." ടേപ്പ്റെകോര്‍ഡറില്‍ കാസെറ്റുകള്‍ മാറി ഇട്ട് സംഗീതം ശ്രവിച്ചിരുന്ന അച്ഛന്‍ " ഇതിനോ ആദമേ, നിന്നെ ഞാന്‍ തോട്ടത്തിലാക്കി ...തോട്ടം,സൂക്ഷിപ്പാനോ... കായ്കനികള്‍ ഭക്ഷിപ്പാനോ..." എന്ന ഗാനം മൂളി നടന്നിരുന്നത് ഇപ്പോഴും എന്‍റെ കാതിലുണ്ട്. "അത് സിനിമാപ്പാട്ടാണോ? ഇതു സിനിമയിലെയാ? ആര് പാടിയതാ?" ഞാന്‍ ആവര്‍ത്തിച്ചുകൊണ്ട് ആരാഞ്ഞ ഈ ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടി തരാന്‍ അച്ഛയ്ക്ക് കഴിഞ്ഞില്ല. മുത്തച്ഛന്‍ പാടാറുള്ളതെന്ന ലേബലില്‍ ഈ വരികള്‍ മോള്‍ക്ക്‌ പാടിക്കൊടുത്തപ്പോള്‍ അവളും അതെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഉത്തരത്തിനായി നെറ്റ് മുഴുവനും ,യു ട്യൂബും അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.



ഇത്ര നേരത്തെ സ്മൃതി നാശം സംഭവിക്കാന്‍ തക്ക കാരണം അന്വേഷിച്ച് ഡോക്ടര്‍മാര്‍ വലഞ്ഞു. മരുന്നില്ലാത്ത അസുഖമാണ് അതെന്ന് അറിയാതെ അച്ഛയെയും കൊണ്ട് ഒരു ഹോസ്പിറ്റലില് നിന്ന് മറ്റൊരു ഹോസ്പിറ്റലിലേയ്ക്കുള്ള സഞ്ചാരം ഒടുവില്‍ അവസാനിച്ചത്‌ മദ്രാസിലെ അപ്പോളോ ഹോസ്പിറ്റലില്‍ ആണ്.അവിടത്തെ പ്രശസ്തനായ ഡോക്ടര്‍ രാമമൂര്‍ത്തി ഒരു പരീക്ഷണമെന്ന നിലയില്‍ അച്ഛയുടെ ബ്രെയിന്‍ സര്‍ജറി ചെയ്തു. വീട്ടിലെത്തിയതിനുശേഷം അധികം താമസിയാതെ തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആകുകയും തുടര്‍ന്ന് ശയ്യാവലംബിയായി മാസങ്ങള്‍ക്കുള്ളില്‍ അച്ഛയും,അച്ഛയുടെ നിസ്സഹായതയും ഞങ്ങള്‍ക്ക് ഓര്‍മ്മ മാത്രമാകുകയും ചെയ്തു. അതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് തന്നെ അച്ഛയുടെ അസുഖം അൽഷിമേഴ്സ്ആണെന്ന് അറിവ് കിട്ടിയത് !!! ചിന്തിക്കാനുള്ള ശേഷി മനുഷ്യനുമാത്രം കൊടുത്ത ദൈവം ചിലപ്പോഴൊക്കെ മാറി നിന്ന് അതിലും ചില സൂത്രപ്പണികള്‍ ഒപ്പിക്കുന്നു.




എന്‍റെ ഓരോ കൊച്ചു മറവിയും എന്‍റെ മനസ്സിന്‍റെ ഭാരം കൂട്ടി. അത് ഏതൊരാള്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒരു ജീവിതക്രമം മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഒരു ദിവസം കൃത്യസമയത്ത് സ്കൂളിലെത്തിയ ഞാന്‍ അറ്റന്‍ഡന്‍സ് പഞ്ച് ചെയ്യാനായി പഞ്ചിംഗ് മെഷീനിന്റെ മുന്നില്‍ നിന്നതോര്‍മ്മയുണ്ട്‌.കൂടെ നിന്നവരോട് വായ്‌ തോരാതെ സംസാരിച്ച് പഞ്ച് ചെയ്യാതെ ക്ലാസ്സിലേയ്ക്ക് പോയി. പിറ്റേന്ന് അതറിഞ്ഞപ്പോള്‍ 'ഞാനെങ്ങനെ അത് മറന്നു' എന്നോര്‍ത്ത് കണ്ണ് നിറഞ്ഞു. അടുക്കളയിലെ പാചകത്തിനിടയില്‍ എന്തോ എടുക്കാന്‍ ഫ്രിഡ്ജ്‌ തുറന്ന് നിന്നു. എന്തിനു തുറന്നു? എന്തെടുക്കാനാ വന്നത്? ഹോ! എന്‍റെ നശിച്ച മറവി!! സ്വയം പ്രാകിക്കൊണ്ട്‌ തിരിച്ച് അടുക്കളയില്‍ ചെന്നപ്പോഴാണ് ഓ! കറിവേപ്പില എടുക്കാനാണ് ഫ്രിഡ്ജ്‌നടുത്തെയ്ക്ക് ഓടിയത് എന്ന് ഓര്‍മ്മ വന്നത്.മനസ്സില്‍ കണക്കുകൂട്ടി,ഇനി ബ്രഹ്മി കഴിച്ചു നോക്കിയാലോ? പ്രയോജനം ഉണ്ടാകുമോ? ഞാന്‍ ആലോചിച്ചു വിഷമിച്ചു.





മറവിയുടെ കാര്യത്തില്‍ താന്‍ ഒരു 'മിസ്സിസ് ഫോര്‍ഗെറ്റ്ഫുള്‍നെസ്' ആണെന്ന് എന്‍റെ ഒരു കൂട്ടുകാരി അവകാശപ്പെട്ടു. വാഷിംഗ് മഷീനില്‍ വെള്ളം തുറന്നിട്ട്‌ കിടന്നുറങ്ങി. വെള്ളം നിറഞ്ഞു കവിഞ്ഞ് താഴത്തെ ഫ്ലാറ്റുകളെക്കൂടി സ്വിമ്മിംഗ് പൂള്‍ ആക്കിയതിന്റെ ക്രെഡിറ്റ്‌ അവള്‍ക്കു ഒറ്റയ്ക്ക് അവകാശപ്പെട്ടത്. മറവിയെപ്പറ്റി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെ : "ശ്രദ്ധക്കുറവു കൊണ്ടാ അങ്ങനെ വരുന്നത്. നീ യോഗയും, ധ്യാനവും മുടങ്ങാതെ ചെയ്യൂ" .


‍ എന്‍റെ ഭയാശങ്കകള്‍ മനസ്സിലിരിക്കാതെ കൂടെ ഉള്ള ടീച്ചറായ അര്ച്ചനയോട്‌ കാര്യം പറഞ്ഞു."ചിന്തിച്ച് പെരുപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഞാനിത് ഈ ആഴ്ച എത്ര ദോശ കരിച്ചു കളഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. അലാറം വയ്ക്കാന്‍ മറന്നിട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ. എപ്പൊ ഷോപ്പിങ്ങ്നു പോയാലും പകുതി സാധനങ്ങള്‍ വാങ്ങാന്‍ മറന്നു പോകും. ചിന്തിച്ച് തുടങ്ങിയാല്‍ എനിക്കാണ് പ്രശ്നം.ഞാന്‍ അതൊന്നും ഓര്‍ക്കാറേയില്ല. നീ മിണ്ടാതിരിക്ക്‌.ഇത് എല്ലാവര്ക്കും ഉണ്ടാകുന്നത് സ്വാഭാവികം." അവള്‍ പറഞ്ഞത് എനിക്ക് ആശ്വാസമായി.




"എന്താടീ സിക്സിന്‍റെ ടേബിള്‍ നിനക്ക് ശരിക്കും അറിയാത്തെ?" മോളോട് എന്‍റെ പുലി ശൌര്യം പുറത്തെടുത്ത് ചോദിച്ചു. "അത് ശരി! അപ്പൊ,അമ്മയ്ക്ക് മാത്രേ മറക്കാന്‍ പാടുള്ളോ. ഞാന്‍ പഠിച്ചതാ. പക്ഷെ,മറന്നു പോയി".അവളുടെ കൂളായ മറുപടി എന്നെ എലിയാക്കി മാറ്റി. "മറവി" എന്നത് സര്‍വ്വലോകര്‍ക്കും അവകാശപ്പെട്ടതാണെന്ന തത്ത്വം അവള്‍ വളരെ ലളിതായി എന്നെ പഠിപ്പിച്ചു. എന്‍റെ മോളും,പ്രിയതമനും എന്‍റെ "മറവിപ്പരാതി"കളെ തമാശയാക്കിമാറ്റി എന്‍റെ ഓര്‍മ്മയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്നു. മറക്കാതെ ചെയ്യാനുള്ളതെന്തെങ്കിലും ഓര്‍മ്മപ്പെടുത്താനുള്ള ചെറുകുറിപ്പുകള്‍ എന്‍റെ കൈപ്പത്തിയ്ക്ക് മുകളില്‍ ചുവന്ന മഷി കൊണ്ടെഴുതുന്ന ശീലം കണ്ട് "സ്മിത മാഡം ഗജിനിയാവണ്ട. മാഡം ഒന്നും മറക്കാറെയില്ല " എന്ന് എന്‍റെ ശിഷ്യഗണങ്ങള്‍ എന്‍റെ ആകുലതകള്‍ മയപ്പെടുത്തുന്നു. എന്നെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞ കുശുമ്പും, കുന്നായ്മയും, കുത്തുവാക്കുകളും ഒന്നും ഒരിയ്ക്കലും മറന്നു പോകാത്തതു കൊണ്ട് പേടിക്കേണ്ടതില്ല എന്ന് എന്‍റെ ഭര്‍ത്താവ് എനിയ്ക്ക് ധൈര്യം തരുന്നു. കൌമാരത്തില്‍ എനിക്ക് കിട്ടിയ പ്രേമലേഖനങ്ങളിലെ വരികള്‍ ഇത്ര തെളിമയോടെ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് മൂപ്പരെന്നെ ഓര്‍മ്മിപ്പിക്കുന്നു.




എന്നെ വിവാഹം കഴിക്കാനിരുന്ന നാളുകളില്‍ എന്‍റെ ഭര്‍ത്താവിനോട് അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളിലാരോ ഒരാള്‍ അടക്കം പറഞ്ഞു - മറവിരോഗം വന്നാണ് ആ കുട്ടീടെ അച്ഛന്‍ മരിച്ചത്. ഈ കാരണം പറഞ്ഞു, മൂപ്പരന്ന് ഈ വിവാഹത്തില്‍ നിന്നു പിന്മാറിയിരുന്നെങ്കില്‍ എന്നെ ഒരിയ്ക്കലും കുറ്റപ്പെടുത്താതെ ഞാന്‍ ഗ്യാസ് ഓഫ് ചെയ്തോ,അയേണ്‍ ബോക്സ് ഓണ്‍ അല്ലല്ലോ എന്നൊക്കെ ഞാനറിയാതെ ചെന്ന് ഉറപ്പുവരുത്താനും,നിനക്ക് ഞാനില്ലേ എന്ന് കൂടെക്കൂടെ പറയാനും വേറെ ആരുണ്ടാകുമായിരുന്നു? മറവിയെന്നത് ശാപമല്ല, അനുഗ്രഹമാണെന്ന് ഞാന്‍ മനസ്സിനെപ്പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

Thursday, December 16, 2010

വെറുതെ ഒരു പോസ്റ്റ്‌.





"ദേ, സ്കൂള് പൂട്ടി.നാട്ടില് പോകാന്‍ നാലഞ്ചു ദിവസം കൂടി.ബോറടി മാറ്റാന്‍ സിറ്റി സെന്‍റെറില്കൊണ്ട് വിടണം". അങ്കവും കാണാം, താളിയും ഒടിക്കാം എന്ന എന്‍റെ ഉള്ളിരിരിപ്പ് മനസ്സിലാക്കി മൂപ്പര് കൂലങ്കഷമായി ചിന്തിച്ചു. പേഴ്സ് കാലിയാക്കല്‍ എന്ന ചടങ്ങിനോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു,"എന്തുകൊണ്ട് നിനക്ക് വല്ലതും എഴുതാന്‍ ശ്രമിച്ചു കൂടാ? എത്ര നാളായി ഒരു പോസ്റ്റ്‌ ഇട്ടിട്ട്? നാട്ടില് പോണേനു മുന്‍പ് ഒരു പോസ്റെങ്കിലും ഇട്. " ഒരു നിമിഷത്തേയ്ക്ക് ഞാന്‍ അന്യഗ്രഹത്തിലാണോ എന്ന് പോലും തോന്നിപ്പോയി.ഇങ്ങനെ ഒക്കെ ആ വായീന്ന് കേള്‍ക്കുന്നത് അപൂര്‍വ്വം.വെറുതെ ഇരിക്കുമ്പോള്‍ ആള്‍ടെ തല തിന്നാന്‍ ചെന്നാലോ എന്ന് പേടിച്ച് സൂത്രത്തില്‍ എനിക്ക് തന്ന പണിയാണോ ആവോ?




പക്ഷെ,ചുമ്മാ ഡയറിയുമായി ഇരുന്നാല്‍ വരുന്നതാണോ പോസ്റ്റ്‌? ക്ലാസ്സിലെ തലതെറിച്ച മുപ്പത്തൊന്ന് പിള്ളേരും,അതിനെ വെല്ലുന്ന സ്വന്തം 'പിള്ളയും' , അവരെ മേയ്ക്കലും എല്ലാം കൂടി ഒരു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരാതെ വരുന്നു എന്ന പോലെ.ഒരു ദിവസം ഇരുപത്തിനാലില്‍ നിന്ന് മുപ്പത് മണിക്കൂറാക്കി മാറ്റാന്‍ ദൈവത്തിനൊരപേക്ഷ എഴുതി ഒപ്പിട്ടു കൊടുത്താലോ എന്ന ചിന്തയിലാണ്. പുതിയ പോസ്ടിടല്‍ പോയിട്ട് മെയില്‍ ചെക്ക് ചെയ്യുന്നത് തന്നെ അഞ്ചാറ് ദിവസം കൂടുമ്പോള്‍. ആകെ മുടങ്ങാതെ ചെയ്യുന്നത് സ്കൂള്‍ വെബ്‌ സൈറ്റില്‍ മുടങ്ങാതെ കേറി നിരങ്ങുന്നത് മാത്രം.വീകെന്റുകള്‍ക്ക് ഇവിടെ നീളം കുറവാണെന്ന് ഞാന്‍ മുന്നേ കണ്ടുപിടിച്ചതാ.അതുകൊണ്ട് വീകെന്റിലെയ്ക്ക് എടുത്തു വയ്ക്കുന്ന പണികള്‍ എപ്പോഴും എനിക്ക് പണി തന്നു കൊണ്ടേയിരിക്കുന്നു.

വെറുതെ ഇരുന്ന്, വെറുതെ കിടന്ന്, വെറുതെ തീര്‍ത്തു കളയാന് ഒരു ദിവസം എന്ന് കിട്ടും? കുക്കറി ഷോകളില്‍ ‍നിന്നും എഴുതിയെടുത്തു വച്ച പുതിയ ഐറ്റംസ് എന്ന് പരീക്ഷിക്കും? അതൊക്കെ പോട്ടെ, ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ജീവിതം തീര്‍ന്നു പോകുമെന്ന് കരുതിയിരുന്ന ഞാന്‍ തുടര്‍ച്ചയായി ആറ് മണിക്കൂറെങ്കിലും എന്ന് ഉറങ്ങാനാ?


രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങുന്ന ഗുസ്തി രാത്രി പത്തരയ്ക്കെങ്കിലും തീര്‍ക്കണമെന്ന ആഗ്രഹം വ്യാമോഹമായി അവശേഷിക്കുന്നു.സ്കൂളില്‍ നിന്ന് കൊണ്ട് വന്ന അസൈന്‍മെന്‍റ് ഷീറ്റുകളും വീക്ക്‌ലി ടെസ്റ്റ്‌ പേപ്പറുകളും അപ്പോഴും നോക്കി പല്ലിളിക്കും.ടീച്ചര്‍ പണിയ്ക്ക് മാത്രേ ഈ ബുദ്ധിമുട്ട് ഉള്ളൂ എന്ന് ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട്. ഇന്ന് ഫ്ലവര്‍ ഷേപ്പില്‍ ഉണ്ടാക്കിയ ദോശയെങ്കിലും ബാക്കി വയ്ക്കരുത്ട്ടോ എന്ന് വീട്ടിലെ ജൂനിയറെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചു മറുപടി : " അയ്യേ! ഫ്ലവര്‍ ഷേപ്പിലുള്ള ദോശ ഒരു ടേസ്റ്റും ഇല്ല.ഇന്ന് ഹാര്‍ട്ട്‌ ഷേപ്പ് മതി." എന്ന് തിരിച്ചു കല്‍പ്പന.എടീ ഹാര്‍ട്ട്‌ ഇല്ലാത്തവളെ, മര്യാദയ്ക്ക് തിന്നോ,ഇല്ലെങ്കി നിന്റെ ബോഡീടെ ഷേപ്പ് ഞാന്‍ മാറ്റും എന്നുള്ള എന്‍റെ ഉള്ളിലെ മറുപടി വെറും നെടുവീര്‍പ്പായി മാറും.


ഇനി സ്കൂളില്‍ ചെന്നാലോ, "നിന്‍റെ തലേലെഴുത്ത് എനിക്ക് വായിക്കാന്‍ പറ്റുന്നില്ല." എന്നത് ഭാഷയും,വ്യാകരണവും,ശൈലിയും മാറ്റി,മനോജിനോട് ഇങ്ങനെ പറയും,"മൈ ഡിയര്‍...എന്നും ഹാന്‍ഡ്‌ റൈറ്റിംഗ് പ്രാക്ടീസ് ചെയ്യണം". ഉടനെ വരും ഉരുളയ്ക്കുപ്പേരി!! "ദിസ് ഈസ്‌ ദി എയ്ജ് ഓഫ് ലാപ്ടോപ്സ്.സൊ,നോ നീഡ്‌ ടു ഡു ദാറ്റ്‌." തൃപ്തിയായി മനോജേ,തൃപ്തിയായി..ബ്രഹ്മാവ്‌ സൃഷ്ടി കര്‍മ്മം നടത്തുമ്പോള്‍ എന്തിനാണാവോ എല്ലാവര്ക്കും ഇത്ര മൂര്‍ച്ചയേറിയ ജിഹ്വകള്‍ പ്രദാനം ചെയ്യുന്നത്?കൂടെ നമ്മളും നാക്കിനു മൂര്‍ച്ച കൂട്ടി,കൂട്ടി അത് എന്നാണാവോ തേഞ്ഞ് പൊട്ടിപ്പോകുന്നത്? ആകെ കൂടിയുള്ള പിടി വള്ളിയാ.ഇവരെയൊക്കെ ആവശ്യത്തില്‍ കൂടുതല്‍ മര്യാദ പഠിപ്പിക്കാന്‍ പോയാല്‍ യഥാര്‍ത്ഥ മര്യാദക്കാര്‍ - പാരെന്റ്സ്- യുദ്ധത്തിന് കച്ച കെട്ടിയിറങ്ങും.ഞാനൊരു സമാധാനപ്രിയയായത് കൊണ്ട് "എന്‍റെ മോനെ ----- കുട്ടി സ്വിമ്മിംഗ്പൂളില്‍ വച്ച് ഉന്തിയിട്ടു." എന്നുള്ള പരാതിയ്ക്ക് അങ്ങനെ വലുതായൊന്നും ഉന്തിയില്ല. നിങ്ങടെ മോനാ ശരിയായ പ്രശ്നക്കാരന്‍. ഞങ്ങള് നാല് ടീച്ചേര്‍സ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പിന്നെ, "പ്രയാസി'നും ഈയ്യിടെ കുറുമ്പ് ഇത്തിരി കൂടുതലാ. പക്ഷെ, ടാലന്റ് ഹണ്ടിന് അവന്‍ ചെയ്ത 'സോളോ ഡാന്‍സ്' സാക്ഷാല്‍ മൈക്കിള്‍ ജാക്സനെ വരെ കടത്തി വെട്ടി... എന്നാക്കി മാറ്റി അവതരിപ്പിച്ച് പാരെന്റ്സ്ന്‍റെ കണ്ണിലുണ്ണിയായ ടീച്ചര്‍ ആകാന്‍ മാക്സിമം പയറ്റിക്കൊണ്ടിരിക്കുന്നു. "പ്രയാസ്" പക്ഷെ,സ്കൂളിലെ എല്ലാവര്ക്കും അങ്ങേയറ്റം പ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തീരെ മറച്ചു പിടിക്കാന്‍ പറ്റിയ ഒന്നല്ല.ആരാണാവോ ആ കുട്ടിയ്ക്ക് 'പ്രയാസ്' എന്ന പേരിട്ടത്? ‌

ആഴ്ചയില്‍ മൂന്നു ദിവസം വീട്ടില്‍ സഹായത്തിന് വരുന്ന "ഋത്വിക് റോഷന്‍" അപ്രഖ്യാപിത ലീവ് എടുക്കുമ്പോള്‍ അവിടെയും നമ്മളാക്ടീവായേ പറ്റൂ."എന്‍റെ സൈക്കിള്‍ കേടാ.മൊബൈല്‍ റീ-ചാര്‍ജ് ചെയ്യണം,മോള്‍ടെ ബര്‍ത്ത്ഡേയ്ക്ക് സമ്മാനം വാങ്ങി അയക്കണം." ആവശ്യങ്ങളുടെ ലിസ്റ്റ് കൂടുമ്പോള്‍, ബംഗ്ലാദേശി ഋത്വിക്കിനെ കാത്തിരിക്കുന്ന ഈ ഫ്ലാറ്റിലെ ജോലിക്കാരായ മുഴുവന്‍ ഗൃഹലക്ഷ്മികളുടെയും ചങ്കിടിപ്പ് കൂടും.എന്‍റെ ഹിന്ദി കേള്‍ക്കാനുള്ള ശേഷി ഇല്ലാഞ്ഞിട്ടാണോ ഇനി അവന്‍ ലീവ് എടുക്കുന്നത് എന്നുള്ള ഗൃഹനാഥന്റെ സംശയം ഞാന്‍ മുളയിലെ നുള്ളേണ്ടതായിരുന്നു.

തിരക്കിനിടയില്‍ ട്രെഡ്‌മില്ലിലെ മല്‍പ്പിടുത്തം നിറുത്തി ഫ്ലാറ്റിനു പുറത്തുള്ള റോഡില്‍ ഈവനിംഗ് വോക്ക് തുടങ്ങിയത് ആരോഗ്യപരിപാലനത്തിന് മാത്രം. തണുപ്പ് വന്നത് കൊണ്ടും,കാല്‍മുതലായി ഉണ്ടായിരുന്ന പാദസരം ഒന്ന് കളഞ്ഞു പോയതുകൊണ്ടും,അതും അവസാനിപ്പിച്ചു.സ്വര്‍ണ്ണ വിലവര്‍ദ്ധനക്കാലത്ത് തന്നെ ഉണ്ടായ ഈ നഷ്ടത്തില്‍ പരിതപിച്ച് എന്‍റെ ശ്രദ്ധ ടി.വി.യില്‍ "അലാവുദ്ധീനും അത്ഭുതവിളക്കും" കാണലിലും, പച്ചക്കറി അരിയലിലും, ഫോണ്‍ വിളികളിലും കേന്ദ്രീകരിക്കുന്നു.



സമീപ പ്രദേശത്ത് എന്ത് നടക്കുന്നു എന്നറിയാനുള്ള ആകാംഷ തീരെ ഇല്ലാത്തത് കൊണ്ട് മാത്രം അയല്‍ ഫ്ലാറ്റുകളിലേയ്ക്കു ഫോണ്‍ വിളികള്‍ നന്നേ കുറഞ്ഞു. അതുകൊണ്ട് മാത്രം അടുത്ത ഫ്ലാറ്റിലെ തമിഴന്‍ അങ്കിള്‍ തന്‍റെ തലയ്ക്കു മുകളില്‍ താമസിക്കുന്ന കൊളീഗിന് അയച്ച എസ്.എം.എസ് ഇതിവൃത്തം വളരെ വൈകി മാത്രമേ എനിക്ക് അറിയാനായുള്ളൂ.പാതിരാത്രിയ്ക്ക് അയച്ച എസ്.എം.എസ്. ഇങ്ങനെ "ഒന്നുകില്‍ താങ്കളുടെ മക്കളോട് രാത്രി പത്തര കഴിഞ്ഞുള്ള ഫുട്ബോള്‍ മാച്ച് വീട്ടിനകത്ത് നടത്തരുതെന്ന് പറയുക.അല്ലെങ്കില്‍ മൂന്നെണ്ണത്തിനും ഓരോ കത്തി കൊടുത്ത് ഇങ്ങോട്ട് പറഞ്ഞയച്ച് എന്നെ കൊല്ലാന്‍ പറയുക". സംഗതി ഏതായാലും ഏറ്റു.രണ്ടു മിനിട്ടിനുള്ളില്‍ തലയ്ക്കു മുകളിലെ ഭൂമികുലുക്കത്തിന്റെ ശബ്ദം നിന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി.


സ്കൂളിലിരിക്കുമ്പോ വിചാരിക്കും, സ്കൂള്‍ പൂട്ടിയിട്ടു വേണം എവെരസ്റ്റ് മറിക്കാനെന്ന്. പക്ഷെ സ്കൂള് പൂട്ടിയപ്പോ വല്ലാത്ത വീര്‍പ്പുമുട്ടല്‍.സ്കൂളിലെ തിക്കും,തിരക്കും, കുട്ടികളുടെ ബഹളവും പരാതികളും, നാല്‍പ്പതിയഞ്ചു മിനിട്ട് കൂടുമ്പോഴുള്ള ബെല്ലടി ശബ്ദവും ഇല്ലാതെ ആകെ വല്ലാത്ത ഒരു അസ്വസ്ഥത.വന്നു,വന്ന് നിശ്ശബ്ദതയോട് ഒരു താല്പര്യക്കുറവ്.ഡാഷ് പോയ അണ്ണാന്റെ പോലെ.വാരികയിലെ മന:ശ്ശാസ്ത്രജ്ഞനോട് എഴുതി ചോദിക്കേണ്ടി വരുമോ ആവോ? ഇടയ്ക്ക് പോസ്ടിടാത്തത് കൊണ്ട് ഞാനെന്ന ബ്ലോഗിണിയേ ബൂലോകത്തെ പുതുമുഖങ്ങളില് എത്ര ‍പേര്‍ക്ക് അറിയുമോ ആവോ?

ചിത്രം: ഗൂഗിളില്‍ സെര്ച്ചിയപ്പോള്‍ കിട്ടിയത്.

Saturday, August 28, 2010

പകല്‍കിനാവ് "മാതൃഭൂമി - ബ്ലോഗ്ഗന"യില്‍...



കൂട്ടുകാരേ, അങ്ങനെ എന്‍റെ "പകല്‍കിനാവ്" മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "ബ്ലോഗ്ഗന"യില്‍..
എല്ലാവരും നോക്കണേ..
"മാതൃഭൂമി"യ്ക്കും , പിന്നെ അറിയപ്പെടാനാഗ്രഹിക്കാത്ത ഒരു നല്ല സുഹൃത്തിനും നന്ദി..

Thursday, July 22, 2010

സഞ്ചാരി

വേലായുധനെന്ന പേരു കേട്ട ബാര്‍ബര്‍ക്ക് 'സഞ്ചാരി'യെന്ന് പേരിട്ടത് ആരാണെന്നറിയില്ല, എങ്കിലും ആ പേര് നൂറ്‌ ശതമാനം അര്‍ത്ഥവത്തായിരുന്നു എന്നു മാത്രം ഞങ്ങള്‍ക്കറിയാം. മനുഷ്യ മനസ്സുകളുടെ അജ്ഞാത താഴ്വരകളില്‍ തേരോട്ടം നടത്തിയിരുന്ന അയാള്‍ തികച്ചും ഒരു സഞ്ചാരി തന്നെയായിരുന്നു. മാസങ്ങള്‍ കൂടുമ്പോഴുള്ള വരവില്‍ അയാളും ഞങ്ങളുടെ തറവാട്ടിലെ അംഗമായി മാറുക പതിവാണ്.സാര്‍വ്വത്രിക ജനപ്രീതി നേടിയ അയാളുടെ വരവില്‍ കുട്ടികള്‍ക്കെല്ലാം സന്തോഷം.മറ്റു ജോലിക്കാരെല്ലാം 'ഏറെ പ്രയാസകരം' എന്ന്‌ മുദ്ര കുത്തി ഒഴിച്ചിട്ട - ശ്രമപ്പെട്ട്‌ ചെയ്യേണ്ടുന്ന ജോലികളെല്ലാം സഞ്ചാരി പെട്ടെന്ന് ചെയ്തു തീര്‍ക്കുമ്പോള്‍ അച്ഛമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിളക്കം.
സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ഒരു പച്ച മനുഷ്യന്‍! പക്ഷെ,എന്തൊക്കെയോ ചില അസാധാരണത്വം ഉള്ള ഒരു വ്യക്തി.അയാളെ വിശേഷിപ്പിക്കാന്‍ അര്‍ത്ഥവത്തായ ഒരു വാക്ക് പരതി പലപ്പോഴും ഞാന്‍ ക്ഷീണിതയായി.


മറ്റ് മുടിവെട്ടുകാരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്ന, സഞ്ചാരിയുടെ വേഷവിധാനങ്ങളായ - നാട്ടുകാര്‍ സംഭാവന ചെയ്ത- ഫുള്‍ സ്ലീവ് ഷര്‍ട്ട്‌, പാന്‍റ്സ്, സണ്‍ഗ്ലാസ്, ഷൂ എന്നിവയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഒറ്റ തോര്‍ത്തിലേയ്ക്കോ, ലുങ്കിയിലേയ്ക്കോ ഉള്ള വേഷപ്പകര്‍ച്ച ഞങ്ങളില്‍ ചിരിയുണര്‍ത്തിയിരുന്നു. ഇനി,മുടിവെട്ട് കൂടാതെ തേങ്ങ പൊതിക്കുന്നത് മുതല്‍, വിറക് അട്ടത്ത് കയറ്റുന്നതിനു വരെ ഞാന്‍ തയ്യാര്‍ എന്ന മട്ടില്‍. അത്യാവശ്യം കല്യാണബ്രോക്കര്‍ പണിയും കൈയിലുള്ളത് കൊണ്ട്, കല്യാണ പ്രായമായ മക്കളുള്ള വീടിന്‍റെ വാതില്‍ അയാള്‍ക്ക്‌ മുന്നില്‍ എളുപ്പം തുറന്നു വച്ചു.


മുതിര്‍ന്നവരെ സംബന്ധിച്ച്, സഞ്ചാരിയില്‍ നിഷ്കളങ്കത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലെന്നു തന്നെ പറയാം.എങ്കിലും,ഞങള്‍ കുട്ടികള്‍ക്ക് ഒരുപാട് വിദ്യകള്‍ കൈമുതലാക്കിയിരുന്ന അയാളോട് തികഞ്ഞ ആരാധന.ഒരു പ്രത്യേക രീതിയില്‍ നാവിനു ബലം കൊടുത്ത് 'ടക്' എന്നുണ്ടാക്കുന്ന വലിയ ശബ്ദം അനുകരിക്കാന്‍ ശ്രമിച്ച് എന്നും ഞങ്ങള്‍ ‍ പരാജയപ്പെട്ടു.പടിഞ്ഞാപ്പുറത്ത് മുടി വെട്ടിക്കാനായി സ്റൂളിന്മേല്‍ തോര്‍ത്തും പുതപ്പിച്ച് കയറ്റി ഇരുത്തുമ്പോള്‍ അയാള്‍ ചോദിക്കും, "കഴുത്ത് ഞരിച്ച് ശബ്ദമുണ്ടാക്കി കാണിക്കട്ടെ?" ഈശ്വരാ! എന്ത് സംഭവിക്കും? എന്ന് പേടിയോടെ ഇരിക്കുമ്പോള്‍ കഴുത്തൊന്ന്‍ പതുക്കെ തിരിക്കും,പക്ഷേ വലിയൊരു യന്ത്രം കറങ്ങുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കാം.ഒരിയ്ക്കല്‍ സഞ്ചാരി ഞങ്ങള്‍ കുട്ടികളെ പറ്റിക്കുമ്പോള്‍ അച്ഛാച്ച പറഞ്ഞു, "അവനത്‌ പല്ല് കടിച്ച് ശബ്ദമുണ്ടാക്കുന്നതാ."


മുറ്റത്തു വീണു കിടക്കുന്ന പ്ലാവില മടക്കി,ഈര്‍ക്കിലി കുത്തി പ്ലാവില കയില്‍ ആക്കുമ്പോഴേ മൂപ്പരുടെ ആരാധകര്‍ ചുറ്റും കൂടും.പടിഞ്ഞാപ്പുറത്തെ ഇറയത്തെ തിണ്ണയില്‍ ഇരിയ്ക്കുന്ന ഒരടുക്ക്‌ നിറയെ ചോറും,മറ്റൊരു അടുക്ക്‌ നിറയെ കൂട്ടാനും നിമിഷ നേരത്തിനുള്ളില്‍ അകത്താക്കി ഒന്നും സംഭവിക്കാത്തത് പോലെ മൂന്നാമതൊരു അടുക്ക്‌ നിറയെ വെള്ളം കുടിയ്ക്കും.എന്നിട്ട് ഇടതു ചൂണ്ടു വിരല്‍ കൊണ്ട് ഇടത് ചെവിയിലെ ഓട്ട അടച്ച് എന്തിനോ തയ്യാറായി നില്‍ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാണാം എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് കുടിച്ച വെള്ളം മുഴുവന്‍ ഹോസിലൂടെ ചീറ്റിക്കുന്നത് പോലെ വായിലൂടെ പുറത്തേയ്ക്ക് ചീറ്റിക്കും.കാണികളെ നിരാശരാക്കാതെ അടുത്ത ഐറ്റം ഉടന്‍ ഉണ്ടാകും.തന്‍റെ വയറില്‍ അവിടവിടായി മൂന്നാലിടത്ത് വിരലുകള്‍ കൊണ്ട് ഒരു പ്രത്യേക താളത്തില്‍ കൊട്ടുന്നു.പിന്നീട് കാണാം, വായ്‌ തുറന്നു നാവിനടിയില്‍ നിന്ന് കൂട്ടാനൊഴിച്ച് ചോറുണ്ണുമ്പോള്‍ കൂട്ടത്തില്‍ അകത്താക്കിയ കറിവേപ്പിലകള്‍ എടുക്കുന്നു. ഇന്നാണ് ഇതെല്ലാം കാണിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും സഞ്ചാരിയും, അയാളുടെ വിക്രിയകളും കൈരളിയില്‍ ശ്രീരാമന്‍റെ 'വേറിട്ട കാഴ്ചകളില്‍' തിളങ്ങിയേനെ.


"എല്ലാരുടെയും, മുടി വെട്ടണ സഞ്ചാരീടെ മുടി അപ്പടി വലുതായി.ഇതെന്താ വെട്ടാത്തേ?" എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് പലപ്പോഴും സഞ്ചാരി മുറുക്കാന്‍ കറ പടര്‍ന്ന പല്ല് കാട്ടി ഇളിച്ചതല്ലാതെ ഒരു മറുപടി എനിക്ക് തന്നിട്ടില്ല. "ഈ സഞ്ചാരിക്ക് ഒരു ബ്രാല് മീനിന്‍റെ ഛായയുണ്ട്. അതിന്‍റെ ചെകിള പോലെയാ സഞ്ചാരീടെ കവിള്". ഒരിയ്ക്കലെന്‍റെ കമന്റടി കേട്ട് സഞ്ചാരി എന്നെ ഇരുത്തി ഊഞ്ഞാലില്‍ ആനപ്പൊക്കത്തില്‍ ആട്ടാം എന്ന വ്യവസ്ഥയില്‍ നിന്നും പിന്മാറി.


കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുന്ന എന്തും അതിന്‍റെ ഉടമസ്ഥനോട് ചോദിച്ചു വാങ്ങുക സഞ്ചാരിയുടെ കൌശലങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ റാഡോ വാച്ച് നിധി പോലെ സൂക്ഷിച്ചിരുന്ന മൂന്നാം ക്ലാസ്സുകാരിയായ എന്നോട് സഞ്ചാരി അത് വേണമെന്നാവശ്യപ്പെട്ട് എന്നോട് വഴക്കിട്ടു. ഞാന്‍ മൂര്‍ച്ഛയേറിയ വാക്കുകളില്‍ പറഞ്ഞു. "വീട്ടില്‍ വരണോര്‍ക്കും, പോണോര്‍ക്കും കൊടുക്കാനുള്ളതല്ല എന്‍റെ അച്ഛേടെ വാച്ച്.ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കാന്‍ അതെനിക്ക് വേണം." മറുപടിയായി പുതുമയാര്‍ന്ന ഒരു ജീവിത തത്വമെന്ന മട്ടില്‍ എന്‍റെ മുമ്പില്‍ വിളമ്പിയ ഡയലോഗ് ഇങ്ങനെ "മറ്റുള്ളോര് എന്താഗ്രഹിച്ച് ചോദിച്ചാലും കൊടുക്കണം.ഇല്ലെങ്കില് നമ്മള്‍ മരിച്ചു കഴിഞ്ഞാ നരകത്തീ പോകും."


ഇടയ്ക്കാരെങ്കിലും, എന്തെങ്കിലും അത്യാവശ്യത്തിന് സഞ്ചാരിയെ പരസ്പരം അന്വേഷിക്കുമ്പോള്‍ 'സഞ്ചാരിയെവിടെ' എന്ന ചോദ്യത്തിന് ആരുടെ കൈയിലും കൃത്യമായ ഒരു മറുപടിയുണ്ടാവില്ല. 'എങ്ങോട്ട് പോകുന്നു? ഇത്ര നാളും എന്താ കാണാഞ്ഞേ?" ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ദുരൂഹതകള്‍ മാത്രം.ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് ഓടിയകലാനാണോ, അതോ ഉത്തരവാദിത്ത്വങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണോ അയാള്‍ ഈ സഞ്ചാരിയുടെ മേലങ്കിയെടുത്തണിഞ്ഞതെന്ന് എനിക്കറിയില്ല. "നീയിങ്ങനെ ബാര്‍ബര്‍ ഷാപ്പ്‌ അടച്ചിട്ടിട്ട് കല്യാണ ബ്രോക്കറാണെന്നും പറഞ്ഞ് ലോകം മുഴുവന്‍ ചുറ്റി നടന്നാ എങ്ങന്യാ ശരിയാവ്വാ?" നാട്ടുകാരുടെ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി വരും. "ചെക്കന് പത്തിരുപത് വയസ്സായില്ലേ? ഇനി കട അവന്‍ നോക്കട്ടെ"



പെരുമാറ്റത്തിലെ മാന്ത്രികതയോ, വാക്ചാതുര്യമോ, എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയോ അയാളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിത്തീര്‍ത്തിരുന്നു. "നമ്മടെ പറമ്പ്, നമ്മടെ മാവ്, നമ്മടെ വീട്... " നാട്ടുകാരുടെ വസ്തു വകകളെല്ലാം അയാള്‍ക്ക്‌ "നമ്മടെ" ആയിരുന്നു. സഞ്ചാരിയെ ഒരിയ്ക്കലും പ്രാധാന്യമേറിയ വ്യക്തിത്വമായി കണക്കാക്കാനില്ലെങ്കിലും ഗ്രാമീണതയുടെ നിഷ്കളങ്കത മൂലമായിരിക്കാം അയാളില്‍ ഒരു കുറ്റമാരോപിക്കാനോ, അയാളെ നിഷേധിക്കാനോ ആരും തയ്യാറായതുമില്ല. അയാളങ്ങനെ യാതൊരു അതിര്‍ത്തി ലംഘനങ്ങളും നേരിടാതെ ഒരു പൊതു സ്വത്തായി വിലസി. 'സഞ്ചാരി'യെന്നല്ലാതെ വേലായുധനെന്നു ആ മധ്യവയസ്കനെ ആരും സംബോധന ചെയ്തു കേട്ടിട്ടുമില്ല. തലമുറകളുടെ വിട വാങ്ങലുകള്‍ക്കിടയില്‍ ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആയിത്തീര്‍ന്ന ഇത്തരം ആളുകള്‍ വീടുകളുടെ പൂമുഖങ്ങളില്‍ നിന്ന് കാലക്രമേണ അപ്രത്യക്ഷരായിത്തീര്‍ന്നിരിക്കുന്നു.


കൃത്യം ഒരു വര്‍ഷം മുന്‍പ് തിരുവോണനാളില്‍ ഉണ്ണാനിരിക്കുമ്പോള്‍ മഴയുടെ ഇരമ്പലിനോടൊപ്പം വന്ന ഏട്ടന്‍റെ കോള്‍ സഞ്ചാരിയുടെ മരണ വാര്‍ത്തയായിരുന്നു. "സഞ്ചാരി മരിച്ചു, ഇന്നത്തെ മാതൃഭൂമീലുണ്ട്. നീ നോക്ക്." സദ്യയുടെ തിരക്കിനിടയിലും പത്രം നോക്കാതിരിക്കാനായില്ല. "ദുരൂഹ സാഹചര്യത്തില്‍ കിണറില്‍ വീണു മരിച്ചു". ചരമക്കോളത്തിലെ തലക്കെട്ട്‌ അതായിരുന്നു.എന്നും ഒരുപാട് ദുരൂഹതകള്‍ കൈമുതലാക്കിയ സഞ്ചാരി മരണത്തിലും ആ ദുരൂഹത കാത്തു സൂക്ഷിച്ചു.



ബാര്‍ബര്‍ ഷോപ്പുകള്‍, ജെന്റ്സ് ബ്യൂട്ടി പാരലറുകളായി പരിണമിച്ചതും, കല്യാണ ബ്രോക്കര്‍മാരുടെ റോള്‍ മാട്രിമോണിയലുകള്‍ കൈവശപ്പെടുത്തിയതും ഫുള്‍ സ്കാപ് ഫോട്ടോകളും, അഡ്രെസ്സുകളും, ജാതകക്കുറിപ്പുകളും കുത്തി നിറച്ച ഡയറിയും, ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കത്രികയും,ഷേവിംഗ് സെറ്റും,ചീപ്പുകളും കക്ഷത്ത്‌ കൊണ്ട് നടന്നിരുന്ന സഞ്ചാരിയെപ്പോലുള്ളവരുടെ തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിരിക്കാം. സഞ്ചാരിയുടെ മരണം മനസ്സില്‍ തട്ടാന്‍ മാത്രം അടുപ്പമുള്ളവര്‍ ഞങ്ങള്‍ക്കിടയില്‍ വളരെ ചുരുങ്ങിപ്പോയി എന്നെനിക്കുതോന്നി. ഓര്‍മ്മകളുടെ കടലിരമ്പത്തില് സഞ്ചാരിയും ഒരു കൊച്ചു വള്ളത്തില്‍ കയറി കാതങ്ങള്‍ക്കപ്പുറത്തേയ്ക്ക് തുഴഞ്ഞു പോകുന്നു..

Saturday, February 6, 2010

ദോഹയിലെ ബ്ലോഗ്ഗര്‍ മീറ്റ്



അങ്ങനെ ഞാനും പോയി,ഒരു മീറ്റിന്. സംഭവം ഇന്നലെയായിരുന്നു.ദോഹയിലെ ''ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ " ല്‍ വച്ച്.ഉച്ചയ്ക്ക്.പോസ്റ്റുകളിലൂടെയും,കമന്റുകളിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന പല പുലികളെയും നേരിട്ട് കണ്ടു.

സ്കൂളിലെയും,വീട്ടിലെയും തിരക്ക് കാരണം,മിക്കവാറും ബൂലോകത്തിലെ വിശേഷങ്ങള്‍ അറിയാറില്ല.എന്റെ പോസ്റ്റിങ്ങ്‌ മിക്കവാറും നിന്ന മട്ടാണ്.എഴുത്ത് നിന്നിട്ടില്ല.പക്ഷെ,അത് ടൈപ്പ് ചെയ്തു പോസ്റ്റ്‌ ആക്കാന്‍ സമയം കിട്ടുന്നില്ല.പക്ഷെ,ബ്ലോഗ്‌ മീറ്റിനു പോയി പല ബ്ലോഗ്ഗെര്‍മാരെയും നേരിട്ട് കണ്ടപ്പോള്‍ നമ്മുടെ ബ്ലോഗും പൊടി തട്ടിയെടുത്താലോ എന്നൊരാശ.

പുതിയ പോസ്ടിടാന്‍ ഒരു 'മോട്ടിവേഷന്‍' ശരിക്കും കിട്ടി.ബ്ലോഗ്‌ മീറ്റിനു പോയി എല്ലാവരെയും 'കത്തി' വച്ച് 'കൊന്നപ്പോള്‍' തന്നെ മനസ്സ് നിറഞ്ഞു.നീണ്ട അഞ്ചു മാസം ഞാന്‍ പോസ്ടിട്ടില്ലെങ്കിലും, ചിലരെങ്കിലും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നി..

ബ്ലോഗ്‌ മീറ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ എന്നോട് ഒരു പ്രമുഖ ബ്ലോഗ്ഗര്‍ പറഞ്ഞത് ,എന്റെ ബ്ലോഗ്‌ വായിച്ചു കണ്ണ് ഫ്യൂസായിപ്പോകും എന്ന് പേടിച്ച് മൂപ്പര് മുഴുവന്‍ വായിക്കാറില്ല എന്ന് !!!!! ഇനി ആരും ഈ ചതി എന്നോട് കാണിക്കരുത്.അത് കാര്യമായി പരിഗണിച്ച് ഞാന്‍ എന്റെ ടെമ്പ്ലേറ്റ് മാറ്റുന്നു.ആരും മുഴുവന്‍ വായിക്കാതെ പോണ്ട.മുഴുവനും ഹാപ്പിയായി വായിച്ചേ പോകാവൂ.മുകളില്‍ കാണുന്ന ഫോട്ടോ മുരളിയേട്ടന്റെ പോസ്റ്ടീന്നു അടിച്ചു മാറ്റിയതാണ്.മൂപ്പര്‍ക്കത് ശൈലെശേട്ടന്‍ കൊടുത്തതും.ഇനി,ഇവരൊക്കെ തല്ലുണ്ടാക്കാന്‍ പടയുണ്ടാക്കി വരുമോ ആവോ? ബ്ലോഗ്‌ മീറ്റിനു പോകുമ്പോ,ഞാന്‍ ക്യാമറ കൊണ്ടുപോയില്ല.അതൊക്കെ നേരെച്ചൊവ്വെ എടുക്കാന്‍ അറിയുന്നവര് എടുത്തിട്ടുണ്ട്.നന്നായി പോസ്റ്റ്‌ ആക്കിയിട്ടും ഉണ്ട്.അതുകൊണ്ട്,മീറ്റിനെപ്പറ്റിയുള്ള നല്ല പോസ്റ്റ്‌ വായിക്കാനും,പടംസ് കാണാനും നേരെ ഇതിലെ പോണേ. അതില്‍ പങ്കെടുത്ത എല്ലാവരുടെയും ബ്ലോഗ്‌ ലിങ്ക് കൊടുത്തിട്ടുണ്ട്..അപ്പൊ,ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍..

Monday, August 10, 2009

അനന്ദിത പറഞ്ഞത്...

"നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍...തുളസിക്കതിരില ചൂടി.." ടി.വി.യിലെ ഏതോ ചാനലില്‍ നിന്നും ഉയര്‍ന്നുകേട്ട പഴയ ഗാനത്തിനിടയില്‍ അവള്‍ നീട്ടി വിളിച്ചു ചോദിച്ചു."ദേ, നോക്കൂ ഞാന്‍ പറയാന്‍ പോണത് കേള്‍ക്കണുണ്ടോ?" ആ ചോദ്യത്തിന് കളിയായി അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു,"നീ പറയാന്‍ പോണത് എനിക്കെങ്ങനെയാ കേള്‍ക്കാന്‍ പറ്റ്വാ? പറഞ്ഞു കഴിഞ്ഞാലല്ലേ കേക്കാമ്പറ്റൂ".'ഊം..ഊം..അത് ശരിയാ,എന്നാല് ഞാന്‍ പറയണത് കേള്‍ക്കൂ പ്ലീസ്‌.".."അങ്ങനെ തെളിച്ചു പറയ്" അയാള്‍ പറഞ്ഞു."ഇന്ന് അനന്ദിത പറയ്വാണേയ്...അനന്ദിതയെ അറിയില്ലേ?എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യണ, വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ആ കുട്ടി...ശ്ശൊ! ഞാന്‍ പറയാറില്ലേ,മൂക്കിന്‍റെ ഇടതു വശത്ത് ഒരു വലിയ കാക്കപ്പുള്ളീള്ള ആ കുട്ടി....." അയാള്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി."അനന്ദിതേടെ മൂക്കിന്‍റെ ഏതു വശത്താ ഈ കാക്കപുള്ളി?എനിക്ക് ശരിക്കും മനസ്സിലായില്ല."


അയാളുടെ ചോദ്യത്തിലെ കളിയാക്കലിന്റെ രുചി തിരിച്ചറിഞ്ഞ അവള്‍ തെല്ലിട മിണ്ടാതിരുന്നു.കളിയാക്കലിലെ ഇഷ്ടപ്പെടായ്ക അവള്‍ മെല്ലെ ഉള്ളിലൊതുക്കി.അല്ലെങ്കിലും അങ്ങനെ തന്നെ.ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വെറും കളി....അവള്‍ കരുതി.അടുക്കളയില്‍ നിന്നും പച്ചപ്പിടിയുള്ള കത്തിയെടുത്ത് ടി.വി.യ്ക്ക് മുന്നില്‍ വന്നു ചമ്രം പടിഞ്ഞിരുന്ന് പച്ചക്കറി നുറുക്കാന്‍ തുടങ്ങി.ചോപ്പിംഗ് ബോര്‍ഡില്‍ കത്തി തട്ടുമ്പോള്‍ ഉള്ള 'ടക്..ടക്..' ശബ്ദം അയാളെ അലോസരപ്പെടുത്തുന്നുണ്ട് എന്നുള്ളത് അവളില്‍ ഗൂഡമായ ഒരു സന്തോഷം ഉളവാക്കി.അവള്‍ പച്ചക്കറി നുറുക്കലിന്റെ വേഗത തെല്ല് കൂട്ടി.

മനസ്സിനെപ്പിടിച്ചുലയ്ക്കുന്ന ഒരു സൌന്ദര്യപ്പിണക്കത്തിലേയ്ക്ക് ഈ "കാക്കപ്പുള്ളിപ്രശ്നം" വഴി തെളിയ്ക്കും എന്ന് അയാള്‍ ഊഹിച്ചു.ഉണ്ടാകാന്‍ പോകുന്ന പ്രശ്നത്തെ കരുതലോടെ ഒഴിവാക്കാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ ചോദിച്ചു,"അനന്ദിത എന്താ പറഞ്ഞത്? കേള്‍ക്കട്ടെ..!" അയാളുടെ ഈ ചോദ്യത്തിനായി കൊതിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് പറഞ്ഞു,"അവരുടെ നാട്ടില് ദുര്‍ഗ്ഗാപൂജേടെ സമയത്ത് ദേവീടെ മൂര്‍ത്തി ഉണ്ടാക്കുംത്രേ.അതും മണ്ണ് കൊണ്ട്.അതിനു ചില പ്രത്യേകതകള്‍ ഉണ്ട്." ഇതിനിത്ര അതിശയിക്കാനെന്തിരിക്കുന്നു എന്ന മട്ടില്‍ അയാള്‍ തട്ടി വിട്ടു."നമ്മുടെ നാട്ടിലെ ഓണത്തിന് നമ്മള് മണ്ണ് കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നില്ലേ?അതുപോലെയാവും ഇതും."


അവള്‍ സംശയലേശമെന്യേ ഇങ്ങനെ മറുപടി കൊടുത്തു,"അത് ഒരുപരിധി വരെ ശരിയാ.പക്ഷെ,അവരുടെ വിശ്വാസപ്രകാരം സ്വന്തം വീട്ടിലെ മാത്രം മണ്ണുകൊണ്ട് ഉണ്ടാക്കിയാല്‍ ആ മൂര്‍ത്തി ഉറയ്ക്കില്ലാത്രേ.അതുണ്ടാക്കാന്‍ കുറച്ച് മണ്ണ് അറിയപ്പെടുന്ന ഒരു വേശ്യ കൊടുക്കണംത്രേ!! ചില സ്ഥലങ്ങളില്‍ ഈ ദേവദാസികള്‍ എന്നും ഇവറ്റ അറിയപ്പെടുന്നുണ്ടല്ലോ.ഈ ദേവദാസികളും,ദുര്‍ഗ്ഗാ ദേവിയും തമ്മില്‍ ഏതോ ഒരു ഐതിഹ്യപ്രകാരം എന്തോ ഒരു കൊളാബ്രേഷന്‍ ഉണ്ട് പോലും !! അതുകൊണ്ടാത്രേ ഈ മൂര്‍ത്തി പണിയണ സമയത്ത് ഒരു പങ്കുമണ്ണ് കൊടുക്കാനുള്ള അവകാശം അവര്‍ക്ക് കിട്ടിയത്.അവര് കൊടുക്കുന്ന മണ്ണ് ചേര്‍ത്ത് പണിതാലേ മൂര്‍ത്തി ഉറയ്ക്കൂന്നാ വിശ്വാസം.പല നാട്ടിലും പല ഐതിഹ്യങ്ങളല്ലേ?ഇത് കേട്ടപ്പോ എനിക്ക് വല്ലാത്ത അതിശയമായീട്ടോ.നമ്മുടെ നാട്ടിലാണെങ്കില്‍ ആകെ കുഴഞ്ഞു പോയേനെ അല്ലെ?അറിയപ്പെടുന്ന വേശ്യ എന്നും പറഞ്ഞു നമ്മള് ആരോടാ മണ്ണ് ചോദിക്ക്യാ?ല്ലേ?അത് ഞാന്‍ അനന്ദിതയോട് ചോദിച്ചു,നിങ്ങള്‍ക്കങ്ങനെ മണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന്..അപ്പൊ,പറയ്വാ..ഈ പറയണ കൂട്ടര്‍ അവിടെ ഇഷ്ടം പോലെ ഉണ്ട്ന്ന്.അവര്‍ക്കത് പറയാന്‍ ഒരു നാണക്കേടും ഇല്യാന്ന്.ഈ ദുര്‍ഗ്ഗാ പൂജ കഴിയുമ്പോഴേയ്ക്കും ഈ മണ്ണ് ബിസിനസ്‌ കൊണ്ട് അവര്‍ ഒരു നല്ല തുക സമ്പാദിക്കുംന്ന്‌."
ഉള്ളില്‍ ഊറിവന്ന ചിരി അടക്കാന്‍ പാടുപെടുന്ന അയാളെ സാകൂതം നിരീക്ഷിച്ചു കൊണ്ടവള്‍ പറഞ്ഞു, "മുഴുവന്‍ പറഞ്ഞു കഴിഞ്ഞില്ല.ബാക്കി കൂടി കേള്‍ക്കൂന്നേ."അക്ഷമയോടെ അവള്‍ തുടര്‍ന്നു"ദുര്‍ഗ്ഗാ ദേവീടെ പ്രതിമ ഉണ്ടാക്കി കഴിഞ്ഞാല്‍ ചായം കൊടുത്തു ഭംഗിയാക്കും.എല്ലാം കഴിഞ്ഞ് പൂജയ്ക്ക് തൊട്ടു മുന്പാത്രേ കണ്ണുകള്‍ വരയ്ക്കുന്നത് .കണ്ണ് വരച്ചാലേ മൂര്‍ത്തി പൂര്‍ണ്ണമാകൂ എന്നാ വിശ്വാസം.ഈ കണ്ണ് വരച്ചാല്‍ ആ പ്രതിമയില്‍ ദേവീ സാന്നിധ്യം ഉണ്ടാകും.ഇങ്ങനെ ദേവീ സാന്നിധ്യമുള്ള ഒരു ദുര്‍ഗ്ഗാ ദേവിയുടെ മൂര്‍ത്തിയ്ക്ക് ഉറങ്ങാനായി,അവരുടെ നാട്ടിലെ ഒരു സ്ത്രീ ഒരു മുറി മുഴുവനായി സജ്ജമാക്കിയെത്രേ.രാതി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ അവര് എന്നും പുതിയ ബെഡ്ഷീറ്റ് ഒക്കെ വിരിച്ച് വീട്ടിലെ ഒരു മുറി മുഴുവന്‍ ഭംഗിയായി അലങ്കരിച്ച് ദേവിയ്ക്ക് ഉറങ്ങാനായി ആ മുറി ഒരുക്കി വയ്ക്കും.കുറച്ചു നാളുകള്‍ക്കു ശേഷം ആ മുറിയില്‍ നിന്ന് കൊലുസ്സിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയെന്ന്.അതുപോലെ,ഉറങ്ങി,ഉണര്‍ന്ന് എണീറ്റത് പോലെ ചുളിഞ്ഞ കിടക്ക വിരികളും കാണാന്‍ തുടങ്ങിയെന്ന്.ആ കൊലുസ്സിന്റെ ശബ്ദം ദേവിയുടെ കൊലുസ്സിന്റെതാണെന്ന് പരക്കെ വിശ്വസിക്കുന്നവര്‍ ഉണ്ട് പോലും.ആ ചുളിഞ്ഞ കിടക്ക വിരികള്‍ സൂചിപ്പിക്കുന്നത് ദേവി അവിടെ ഉറങ്ങാന്‍ കിടന്നു എന്നല്ലേ?ആ വീട്ടിലെ സ്ത്രീ എന്ത് ഭാഗ്യവതിയാല്ലേ?"
ഇടയ്ക്കെപ്പോഴോ,പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ അയാളുടെ പ്രതികരണം പോലും ശ്രദ്ധിക്കാന്‍ അവള്‍ മറന്നു.അയാളുടെ മറുപടിയോ,വിശദീകരണമോ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ അടുക്കളയിലെ പതിവ് ജോലികളില്‍ മുഴുകി.പതിവിലും വൈകി ഉറങ്ങാന്‍ കിടന്നിട്ടും തനിക്കെന്തേ ഉറങ്ങാന്‍ കഴിയാത്തത് എന്ന് അവള്‍ക്കതിശയമായി.ഇടയ്ക്കെപ്പോഴാണ് ഈ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു മാനസികാവാസ്ഥയ്ക്ക് താന്‍ അടിമപ്പെട്ടതെന്ന് അവള്‍ തന്നത്താന്‍ ആരാഞ്ഞുകൊണ്ടേ ഇരുന്നു.കറങ്ങുന്ന ഫാനിന്റെയും,ഒരു പ്രത്യേക താളക്രമത്തില്‍ കേള്‍ക്കാന്‍ കഴിയുന്ന അയാളുടെ കൂര്‍ക്കം വലിയുടെയും ശബ്ദത്തില്‍ നിന്ന് എത്രയും പെട്ടെന്ന് അവള്‍ക്കു രക്ഷപ്പെടണമെന്ന് തോന്നി. കനം തൂങ്ങുന്ന മനസ്സോടെ കിടപ്പുമുറിയില്‍ നിന്നും അവള്‍ പുറത്തിറങ്ങി.
മനസ്സിനകത്ത് താന്‍ അവാഹിച്ചെടുക്കാന്‍ പോകുന്ന ദേവിയുടെ തന്മയീ ഭാവം മാത്രമായിരുന്നു അപ്പോള്‍.മനസ്സിന്റെ അഗാധ ഉറവയില്‍ നിന്നും ഊറി വരുന്നത് ഭക്തി സാന്ദ്രമായ വികാരങ്ങളായിരുന്നു അതെന്ന് ഒരുമാത്ര അവള്‍ തിരിച്ചറിഞ്ഞു.
പതിവില്ലാതെ കേട്ട ഏതോ ഒരു കനത്ത ശബ്ദം അയാളെ ഉറക്കത്തില്‍ നിന്നും എണീപ്പിച്ചു.ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ അരികില്‍ അവളില്ലായിരുന്നു.നിശ്ശബ്ദതയുടെയും,ഇരുട്ടിന്റെയും കനത്ത ആവരണത്തിനിടയില്‍ എന്തിലോ കാലുടക്കി അയാള്‍ നിന്നു.അതെ! അതവള്‍ തന്നെ!എന്തിനീ പാതിരാത്രിയില്‍ ഇവിടെയിരിക്കുന്നു എന്നാ ചോദ്യത്തിന് അവള്‍ നേര്‍ത്ത ശബ്ദത്തില്‍ സ്ഫുടശുദ്ധമായി പറഞ്ഞു,"ശബ്ദമുണ്ടാക്കി,ശല്യപ്പെടുത്താതെ!ശരിക്കും ശ്രദ്ധിച്ചാല്‍ കേള്‍ക്കാം നമുക്കാ ദേവിയുടെ കാലിലെ കൊലുസ്സിന്റെ ശബ്ദം." വാതിലിനിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചത്തിലൂടെ അടുത്ത മുറി അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞു.ദേവീ ചൈതന്യമുറങ്ങുന്ന ഒരു പ്രപഞ്ചമാക്കി അവളതിനെ തീര്‍ത്തിരിക്കുന്നു !!!
--------------------------------------------
സുഖമാണോ കൂട്ടുകാരെ????
ഇവിടെ സ്കൂളടച്ചിട്ടു കുറച്ചു ദിവസമായി.ഇവിടത്തെ വേനലവധിക്കാലം തന്നെ.പക്ഷെ,നമ്മുടെ നാട്ടിലെ പോലെ വിഷുവും,പൂരങ്ങളും,ചക്കയും,മാങ്ങയും ഒന്നുമില്ലാത്ത ഒരു വേനലവധിക്കാലം.പകരം ഓണമുണ്ട്.പക്ഷെ,എന്‍റെ ഓണം നാട്ടിലാണേ...ഓഗസ്റ്റ്‌ പതിനേഴിന് നാട്ടിലെത്തും.ബാക്കി വിശേഷങ്ങള്‍ പിന്നീട്...ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നല്ലാതെ വേറെവിടുന്നു കിട്ടാന്‍??