Tuesday, November 18, 2008

കാലാഹരണപ്പെട്ട മാപ്പ്...അച്ഛാച്ചയോട്

മുന്‍പ് ആരോ കുറിച്ചു വച്ചു,"ചേര്‍ന്നിക്കുമ്പോള്‍ അല്ല ...പിരിഞ്ഞ് ചിതറിപ്പറിഞ്ഞു പോകുമ്പോഴാണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്" എന്ന്.അതെ, ഇന്നെനിക്കോര്‍ക്കാന്‍ കഴിയുന്നു...അച്ഛന്റെ അച്ഛനെ ഞങ്ങള്‍ "അച്ഛാച്ച" യെന്നു വിളിച്ചു.പരുക്കനായ ആ അച്ഛാച്ച ജീവിച്ചിരിക്കുമ്പോള്‍ ആ സ്നേഹത്തിന്റെയോ വ്യക്തിപ്രഭാവത്തിന്റെയോ ആഴം ഒരിക്കലും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല.പലപ്പോഴും തിലകനെന്ന ചലച്ചിത്രനടന്‍ പലവിധ ഭാവങ്ങളില്‍,രൂപങ്ങളില്‍ ടി.വിയിലോ,വെള്ളിത്തിരയിലോ മിന്നി മായുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രം മദ്ധ്യാഹ്നങ്ങളില്‍ ഉമ്മറത്തെ ചാര് കസേരയില്‍ കിടന്നു മയങ്ങുന്ന അച്ഛാച്ഛയുടെതാണ്.ഒരു ചെറിയ ഒച്ചയോ,അനക്കമോ തന്റെ മയക്കത്തെ അലൊസരപ്പെടുത്തരുതെന്ന ദുര്‍ വാശിക്കാരനായ അച്ഛാച്ച.ആ മയക്കത്തെ ഏത് വിധേനെയും തടസ്സപ്പെടുത്തണം എന്ന വിചാരത്തില്‍ മുന്നേറുന്ന ഞാനടക്കമുള്ള പിള്ളേര്‍ സെറ്റ് - ഞാനും ,എന്റെ ചേട്ടനും,ചെറിയച്ഛന്റെ മക്കളായ ലേഖയും,ലാലുവും.



ഏതൊരു വീട്ടിലെയും പോലെ പലവിധ ശബ്ദങ്ങള്‍ കേട്ടുകൊണ്ടാണ് ഞങ്ങളുടെ തറവാട്ടിലെയും പ്രഭാതം ആരംഭിക്കുന്നത്.എല്ലാവരും,ഒരുമിച്ചൊരു വീട്ടില്‍..അതൊരു സുഖമായിരുന്നു.പലവിധ പൊരുത്തക്കേട്‌കള്‍ക്കിടയിലും മുന്നിട്ടു നിന്നിരുന്നത് എല്ലാവരുടെയും ഒത്തൊരുമ തന്നെയായിരുന്നു.സുശീലേച്ചിയുടെ മുറ്റമടിയ്ക്കലിന്റെ ശബ്ദവും,അടുക്കളയില്‍ കൂട്ടിമുട്ടുന്ന പാത്രങ്ങളും എല്ലാം സൂചിപ്പിച്ചിരുന്നത് മറ്റൊരു ദിവസത്തിന്റെ തുടക്കത്തെ തന്നെയാണ്.തണുത്ത പ്രഭാതത്തിലെ വിശേഷപ്പെട്ട മറ്റൊരു ശബ്ദം ഞങ്ങളുടെ വീട്ടിലെ കുളിമുറിയുടെ കരഞ്ഞു തുറക്കുന്ന വാതിലിന്റെതാണ്. ആ ശബ്ദം കേട്ടാല്‍ തുടര്‍ന്ന് മറ്റൊന്നും കൂടെ കേള്‍ക്കാം.വെള്ളം നിറച്ച കിണ്ടി പടിഞ്ഞാപ്പുറത്തെ തിണ്ണമേല്‍ വയ്ക്കുന്നത്.അതും കൂടി കേട്ടാല്‍ ഉറപ്പിക്കാം.അച്ഛാച്ചയുടെ കുളിയും,പ്രാര്‍ത്ഥനയും,ഭസ്മം തൊടലും കഴിഞ്ഞു എന്ന്.റിട്ടയര്‍മെന്റ് ജീവിതത്തിന്റെ താളക്രമങ്ങള്‍ ശീലിക്കാന്‍ അച്ഛാച്ചയും നിര്‍ബന്ധിതനായെങ്കിലും സ്വഭാവത്തിലെ പിടിവാശി എല്ലായിടത്തും ദൃശ്യമാണ്.മക്കള്‍ക്കും,മരുമക്കള്‍ക്കും ജോലിയ്ക്ക്‌ പോകണം,കുട്ടികള്ക്ക് സ്കൂളിലും.പക്ഷെ,അവരെക്കാള്‍ മുന്നേ എണീക്കലും,പ്രഭാതത്തെ ക്ഷണിക്കലും മൂപ്പര് തന്നെ.



അച്ഛാച്ചയോടൊന്നിച്ചു ചിലവിട്ട സമയങ്ങള്‍ അപൂര്‍വ്വം.എങ്കിലും,തറവാടിനു പുറകിലത്തെ അമ്പലത്തിലേയ്ക്ക് അച്ഛാച്ചയോടൊന്നിച്ചുള്ള യാത്രകള്‍ ഇപ്പോഴും തെളിഞ്ഞ പകല്‍പോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.ശരിയായ റോഡിലൂടെ ആയിരുന്നില്ല ഞങ്ങളുടെ ശ്രീ തേന്‍ കുളങ്ങര ദേവി ക്ഷേത്രത്തിലേയ്ക്കുള്ള പോക്ക്.പിന്നിലെ പറമ്പിലൂടെ കടന്നു,ചണ്ടി നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിനോട് ചേര്‍ന്നുള്ള ഒറ്റയടി പാതയിലൂടെ നടന്നു ഞങ്ങള്‍ അമ്പലത്തില്‍ പാല്പായാസ നിവേദ്യം കഴിക്കാന്‍ അച്ഛാച്ചയോടൊന്നിച്ചു പോയിരുന്നു.വെള്ള മുണ്ടുടുത്ത് ,ഒറ്റ തോര്‍ത്ത്‌ ചുമലിലിട്ട് അച്ഛാച്ച മുന്നില്‍ നടക്കും.പാല്‍പായസം വയ്ക്കാനുള്ള സാധനങ്ങളും നമ്മള്‍ തന്നെ കൊണ്ടു പോണം.വിറകും, അരിയും ,പാലും,പഞ്ചസാരയും എല്ലാം കൊണ്ടുള്ള അമ്പലത്തിലെയ്ക്കുള്ള ആ യാത്ര ഞങ്ങള്ക്ക് ഒരു ഹരമായിരുന്നു.


ആ യാത്രയ്ക്കിടയില്‍ അമ്പലത്തിലെയ്ക്കാനെന്നു മറന്നു അച്ഛാച്ച ചിലപ്പോള്‍,തെങ്ങിന്‍ കടയ്ക്കലെ പുല്ലു പറിയ്ക്കാന്‍ ഇരിക്കും,അക്ഷമയോടെ ഞങ്ങള്‍ വിളിക്കും,"അമ്പലത്തീ പോണ്ടേ അച്ഛാച്ചേ?"..മറുപടി ഒരു നീട്ടിമൂളല്‍ മാത്രം.ഇടചാലിലെ വെള്ളത്തില്‍ കൈകഴുകി വീണ്ടും നടന്നു അമ്പലത്തിലേയ്ക്ക്.പായസം വച്ചു ദേവിയ്ക്ക് നിവേദിച്ചു ചൂടോടെ കൈയില്‍ തരുന്ന ആ പായസത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്.നേദിച്ച പായസത്തിനു മുകളില്‍ പാറിക്കിടന്നിരുന്ന തുളസിയിലയും ,ചുവന്ന തെച്ചിപ്പൂക്കളും...ഇന്നലെയെന്നപോലെ ഞാന്‍ അതെല്ലാം ഓര്‍ക്കുന്നു.

ഞങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ പരുക്കനും,മുരടനും ആയിരുന്ന അച്ഛാച്ച എന്നും,ഞങ്ങളില്‍ നിന്നു ഒരു കൈയകലം സൂക്ഷിച്ചിരുന്നു.രാപകലില്ലാതെ വര്‍ഷങ്ങളോളം അധ്വാനിച്ചിരുന്ന ആ കാരണവര്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തിരുന്നോ ?അറിയില്ല.ഞങ്ങളുടെ കളിചിരി സന്തോഷങ്ങളിലോ,കൊച്ചു വഴക്കുകളിലോ,പിണക്കങ്ങളിലോ ഒരിക്കലും അച്ഛമ്മയെപ്പോലെ അച്ഛാച്ച തല്പരനായിരുന്നില്ലെന്നു വേണം പറയാന്‍.


മോനേട്ടനെന്ന ഞങ്ങളുടെ ചെറിയച്ഛന്‍,തൃശ്ശൂരിലെ പോളിക്ലിനിക്കില്‍ നിന്നും അവിടത്തെ ലാബ് ജീവനക്കാരനെ,ബൈക്കില്‍ കയറ്റി കൊണ്ടു വന്ന് അച്ഛാച്ചയുടെ രക്തം എടുപ്പിക്കാറുള്ളത്,ഞങ്ങളില്‍ താത്പര്യം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു.ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട് ഒരിക്കലും ഞങ്ങള്‍ ആശങ്കാപൂര്‍വ്വം ആരാഞ്ഞിട്ടില്ല.പകരം അച്ഛാച്ചയുടെ ബ്ലഡ്‌ എടുത്തു കുപ്പിയിലാക്കിയത്തിനു ശേഷം,അയാള്‍ സിറിഞ്ച് ചൂടു വെള്ളത്തില്‍ കഴുകുന്ന ആ കാഴ്ച നോക്കി രസിച്ചു.ആ കാഴ്ച്ചയുടെ "സീരിയസ്നെസ് " ഞങ്ങള്‍ കുട്ടികള്ക്ക് പിടി കിട്ടാഞ്ഞിട്ടാകാം.കുട്ടികളുടെ വിവരക്കേടാകാം.പക്ഷെ..


ഒരു വ്യാഴാഴ്ച സന്ധ്യയ്ക്ക്‌ ശേഷം അച്ഛാച്ച കണ്ണടച്ചു.അപ്പോള്‍,ഞങള്‍ കുട്ടികള്‍ അടക്കം പറഞ്ഞു,"എന്തിനാ അച്ഛമ്മ ഇത്ര ഉച്ചത്തില്‍ കരയുന്നത്?അച്ഛാച്ച വയസ്സായിട്ടല്ലേ മരിച്ചേ?"ഇന്നെനിക്കളക്കാന്‍ കഴിയുന്നു,ആ ദുഖത്തിന്റെ ആഴം.അമ്പതു വര്‍ഷത്തിലേറെ ഒരുമിച്ചുള്ള ജീവിതയാത്രയില്‍ തന്നെ ഒറ്റയ്ക്കാക്കിപ്പോയതിലുള്ള ദുഖം ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. അന്ന് പക്ഷെ,അച്ഛാച്ച മരിച്ചപ്പോള്‍ ഞങ്ങള്‍ കുട്ടികള്ക്ക് തോന്നിയത്,രണ്ടാഴ്ചത്തേയ്ക്ക് ക്രിക്കറ്റ് കളിയില്ല,ചിത്രഹാറും,ചിത്രഗീതവും കാണാന്‍ കഴിയില്ല.. എന്ന് മാത്രം.



അച്ഛാച്ചയെ വെള്ള പുതപ്പിച്ച്‌ തളത്തില്‍ കിടത്തിയിരിക്കുന്നു.ഉടച്ചു വച്ച നാളികേരത്തില്‍ എണ്ണ നിറച്ചു തിരി കത്തിച്ചു വച്ചിരിക്കുന്നു,ചന്ദനത്തിരിയുടെ മണം ചുറ്റും തങ്ങി നിന്നു.രാത്രിയില്‍ ഉറങ്ങാതെ അച്ഛാച്ചയെ കിടത്തിയത്തിനു ചുറ്റും വിരിച്ചിരിക്കുന്ന പുല്ലുപായയില്‍ ഇരിയ്ക്കാന്‍ അമ്മ "ഓര്‍ഡര്‍"ഇട്ടു.മുതിര്‍ന്നവരുടെ കരച്ചിലുകള്‍ക്കിടയില്‍ ഞാനും,ലേഖയും(ചെറിയച്ഛന്റെ മകള്‍) ശ്രദ്ധിച്ചത്,കൂട്ടത്തില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന പ്രായമേറിയ ചെറിയമ്മയെയാണ്.സ്ഥലകാല ബോധമില്ലാതെ ഞാനും,അവളും ശബ്ദമുണ്ടാക്കാതെ വായ്പൊത്തി ചിരിച്ചു.ലേഖയുടെ മമ്മി അത്കണ്ടു,ഞങ്ങളെ നുള്ളി എണീപ്പിച്ചു വിട്ടു.അകത്തെ മുറിയില്‍ വച്ചു എന്റെ അമ്മയുടെയും,ലേഖയുടെ മമ്മിയുടെയും ഭീഷണി,"ഇതു കുട്ടിക്കളിയ്ക്കുള്ള സമയമല്ല".ഞാന്‍ നിഷ്കളങ്കയായി ചോദിച്ചു,"എളേമയ്ക്കു ഉറക്കം വന്നിട്ടാ അവിടിരുന്നു തൂങ്ങുന്നത്.അവര്ക്കു പോയി കിടന്ന് ഉറങ്ങിക്കൂടെ?"പിറ്റേദിവസത്തെ "മാതൃഭൂമിയില്‍" ചരമക്കോളത്തില്‍ കണ്ട അച്ഛാച്ചയുടെ ഫോട്ടോ നോക്കി ഞങ്ങള്‍ അഭിമാനിച്ചു.സ്കൂളില്‍ പോകാന്‍ കഴിയാത്തതില്‍ വിഷമം തോന്നി.പോയിരുന്നെന്കില്‍ ഫ്രണ്ട്സ് നോട് പറയാമായിരുന്നു.



മരണാനന്തര ചടങ്ങുകള്‍ക്കായി എല്ലാവരും തരവാട്ടില്‍തന്നെയുണ്ട്‌.അച്ഛാച്ചയുടെ മക്കളുടെ മക്കള്‍ പത്തെണ്ണം കൂടി ഗംഭീര കളിചിരികള്‍.രണ്ടു-മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച വീടെന്ന അവസ്ഥ മാറി.കുട്ടികളുടെ കളിചിരികള്‍ മുന്നിട്ടു നിന്നു.ഇടയ്ക്കെപ്പോഴോ ഉയര്‍ന്നുകേട്ട ചിരിയില്‍ അമര്‍ഷം പൂണ്ട് ഉമ്മറത്ത്‌ നിന്നു അനിയന്‍പാപ്പ ഓടിവന്ന് ഉറക്കെ ചീത്ത പറഞ്ഞു,"ഇതൊരു കല്യാണ വീടല്ല,മരണ വീടാണ്.അതാരും മറക്കണ്ട."അതെ,മരണ വീടുതന്നെ.പക്ഷെ,ഞങ്ങള്‍ കുട്ടികള്‍ പത്ത് - പന്ത്രണ്ട് ദിവസം ആഘോഷിച്ചു.മഴക്കാലമായതുകൊണ്ട്‌,ചടങ്ങുകള്‍ക്ക് വേണ്ടി മുറ്റത്ത്‌ വലിയൊരു പന്തലിട്ടു.പിള്ളേര്‍ സെറ്റിലെ ഏറ്റവും ചെറിയ കുട്ടിയായ രേഖ ചോദിച്ചു,"തൃശൂരച്ഛന്റെ കല്യാണമാണോ?" കോഴിക്കോട്ടുകാരിയായ അവള്ക്ക് തൃശ്ശൂരിലെ മുത്തച്ഛന്‍ "തൃശൂരച്ഛന്‍" ആയിരുന്നു.ചോദ്യം കേട്ട് മുതിര്‍ന്നവര്‍ ആരോ അവളുടെ കൈതണ്ടയില്‍ ഒരു നുള്ള് വച്ചു കൊടുത്തു.നിഷ്കളങ്കതയോടെ വീണ്ടും അവള്‍ ചോദിച്ചു,"എന്തിനാ എന്നെ നുള്ളിയെ?"അച്ഛാച്ചയുടെ ഫോട്ടോ എനലാര്ജ് ചെയ്തു ഫ്രെയിം ഇട്ടു കൊണ്ടുവന്നപ്പോഴും കുട്ടികളിലാരോ പറഞ്ഞു,"ഈ ഫോട്ടോ ഒരു ഭംഗീം ഇല്ല്യ,മിസ്റ്റര്‍.ഇന്‍ഡ്യയിലെ അമിരീഷ് പുരീടെ പുരികം പോലെ ഉണ്ട് ഇതിലും.ഒരു "ക്രൂരു ലുക്ക്".ആ കമന്റ് ആദ്യം മുതിര്‍ന്നവര്‍ക്കിടയില്‍ നീരസം ഉണ്ടാക്കിയെങ്കിലും മറ്റൊരു നല്ല ഫോട്ടോ ഫ്രെയിം ചെയ്യുന്നതിന് അത് കാരണമായി.



അച്ഛാച്ചയുടെ മരണശേഷം എല്ലാ വര്‍ഷത്തിലും വരുന്ന ശ്രാദ്ധത്തിന് ആഴ്ചകള്‍ക്ക് മുന്നേ ഞങ്ങളുടെ തറവാടൊരുങ്ങും.ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍ക്കുമപ്പുറം ബന്ധുക്കളുടെ കൂടിച്ചേരലുകളും,ആ കൂടിച്ചേരലുകളില്‍ നിന്നു ഊറുന്ന സ്നേഹ ബന്ധങ്ങളും തന്നെയാണ് ആ ശ്രാദ്ധമൂട്ടലുകള്‍ അര്‍ത്ഥ വത്താക്കിയിരുന്നത്. അന്ന് പക്ഷെ,അതിന്റെ വിലയൊന്നും മനസ്സിലായിരുന്നില്ല.കൂട്ടുകുടുംബ - ബന്ധങ്ങളുടെ പവിത്രതയും,വികാര വായ്പുകളുടെ തീവ്രതയും ഒന്നും വിലപിടിച്ചതായി തോന്നിയില്ല.ഇനിയൊരു മടക്കയാത്രയ്ക്ക് "സ്കോപ്പ്"ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിന് മൂല്യം കൂടി. അന്ന്, അച്ഛാച്ച ഒരു കൈയകലത്തില്‍ നിന്നുകൊണ്ട്‌ ഒരുപാടു ജീവിതപാഠങ്ങള്‍ പഠിപ്പിച്ചു തന്നിരുന്നു എന്നെനിക്കു മനസ്സിലാകുന്നു.ചാരു കസേരയില്‍ കിടന്ന് പത്രവായനയിലൂടെ ലോകത്തിലെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്ന അച്ഛാച്ച പരോക്ഷമായി ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്.നന്നായി പഠിക്കണം,പഠിച്ചൊരു ജോലി നേടണം..അതും വെറും ജോലി പോരാ..പെന്‍ഷന്‍ കിട്ടുന്ന സര്‍ക്കാര്‍ ജോലി തന്നെ.ഇങ്ങനെയൊരു ചിന്തയുടെ വിത്ത് ചെറുപ്പത്തിലേ,ഞങ്ങളുടെ മനസ്സിനകത്ത് കുഴിച്ചിട്ട്,വെള്ളമൊഴിച്ച് വളര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ടോ ,പതിവില്ലാതെ ഞാന്‍ അച്ഛാച്ചയെ ഓര്‍ത്തു.വൈകിയിട്ടാണെങ്കിലും ചേട്ടന് ഗവണ്‍മെന്റ് ജോലി കിട്ടിയപ്പോള്‍ അവനും പറഞ്ഞു,"അച്ഛാച്ച പറയാറുള്ള പോലത്തെ ജോലി."




ഇങ്ങനെയൊരു ഓര്‍മ്മകളുടെ അയവിറക്കല്‍ എന്നിലുണ്ടാകും എന്ന് അന്നെനിക്ക് അറിയാമായിരുന്നെങ്കില്‍ അച്ഛാച്ചയോട് ഞാന്‍ കൂടുതല്‍ അടുത്തേനെ."കാരണവര്‍" എന്ന "വിലകൂടിയ സ്ഥാനം" കൊടുത്തു അദ്ദേഹത്തെ അകറ്റി നിര്‍ത്തില്ലായിരുന്നു. അന്ന് കാണിച്ച ആ 'അകല്‍ച്ച' തെറ്റായിപ്പോയി എന്നെനിക്കു ഇന്ന് തോന്നുന്നു.ആ തെറ്റിന് മാപ്പുണ്ടോ?അച്ഛാച്ചയുടെ കൂര്‍ക്കംവലി കേള്‍ക്കുമ്പോള്‍ വായ്പൊത്തി ചിരിച്ചിരുന്നതിനും എല്ലാം മാപ്പ് ! പഴയ ചാപല്യങ്ങള്‍ ,വിവരക്കേടുകള്‍..എല്ലാം പൊറുത്തുതരാന്‍ അദ്ദേഹം ഇന്നില്ലല്ലോ..അതുകൊണ്ട് തന്നെ ഈ മാപ്പും..കാലാഹരണപ്പെട്ടതല്ലേ ?

Tuesday, October 7, 2008

ഒരു പക്ഷിക്കഥ

കാടിന് ഒത്ത നടുവില്‍ പന്തലിച്ചു നിന്നിരുന്ന മഹാവൃക്ഷത്തില്‍ പുതിയൊരു ഒറ്റക്കാലന്‍ പക്ഷി ചേക്കേറി.കാട്ടിലെ മറ്റു പക്ഷികള്‍ക്ക് അതത്ര ദഹിച്ചില്ല.പുറമെ നിന്നൊരുത്തന്‍,നമ്മുടെ കാട്ടില്‍!!! അതും,ലക്ഷണം കെട്ട ഒരു ഒറ്റക്കാലന്‍!!



പലഭാഗത്തു നിന്നും നൂറു സംശയങ്ങളും,ചോദ്യങ്ങളും ഒരുപോലെ ഉയര്‍ന്നു വന്നു."ഇവന്‍ ജന്മനാ ഒറ്റക്കാലനാണോ?അതോ,രണ്ടു കാലിലൊന്ന് പോയതാണോ?ഒറ്റക്കാലുള്ള പക്ഷിയുണ്ടോ?ഇവനെന്തിന് ഇങ്ങോട്ട് വന്നു?"....ഇങ്ങനെ നീണ്ടു പോയി ചോദ്യ ശരങ്ങള്‍...ചുരുക്കിപ്പറഞ്ഞാല്‍ ആ കാട്ടിലെ ആര്‍ക്കും,ആ ഒറ്റക്കാലനെ പിടിച്ചില്ല.ആരും,അവനെ കൂടെ കൂട്ടിയില്ല.ഒറ്റക്കാലനെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തന്ത്രം മെനഞ്ഞു.



പക്ഷെ,പക്ഷിത്തലവന്റെ മകള്‍ വാനമ്പാടിയ്ക്ക് മാത്രം ഒറ്റക്കാലന്‍ പക്ഷിയോട് അലിവു തോന്നി.അവളുടെ കൗതുകമുണര്‍ത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍,ഒറ്റക്കാലനാണെങ്കിലും,ആ പേരറിയാപക്ഷിയോട് അവള്‍ക്കൊരു സ്നേഹം തോന്നി.പക്ഷെ,ഒറ്റക്കാലന്‍ പക്ഷിയുടെ ചിരിക്കാനുള്ള വിമുഖത,ഉരുക്ക് മുഷ്ടി തുടങ്ങിയ ഭാവങ്ങള്‍ അവളെ തന്റെ ആഗ്രഹത്തില്‍ നിന്നും ഉള്‍വലിയിച്ചു.



തന്റെ ആളുകളുടെ കാലുഷ്യങ്ങളും,മനസ്സുകളുടെ സംഘര്‍ഷാവസ്ഥയും അവള്‍ക്കറിയാമായിരുന്നു.എന്നിട്ടും,വാനമ്പാടിയുടെ മനസ്സ് തീവ്രമായ വൈയക്തികദുഖങ്ങളില്‍ മുങ്ങിത്താഴാതെ ഒറ്റക്കാലന്‍ പക്ഷിയുടെ, ഏതോതരത്തിലുള്ള "വ്യക്തി പ്രഭാവത്തില്‍" അലിഞ്ഞു ചേര്‍ന്നു.അവളുടെ കാത്തിരിപ്പിനുള്ള മറുപടിയെന്നപോലെ.... വാനമ്പാടിയുടെ ജീവിതത്തിലെ പുറത്തുകാണുന്ന പകിട്ടിനുമപ്പുറം, മനസ്സിനുള്ളിലെ ഇളനീര്‍ മധുരത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തെ ഒറ്റക്കാലനും തിരിച്ചറിഞ്ഞു. അവരുടെ ബന്ധത്തിന്റെ വികാര തീവ്രതയുടെ സ്വാഭാവിക നൈരന്തര്യവും,ഒഴുക്കും ഭാവിയിലെ പല കാര്യങ്ങള്‍ക്കും വേണ്ട തീരുമാനങ്ങള്‍ ഒന്നിച്ചെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു.



ഒന്നു ചേരണമെന്നും,ഒരുപാടുകാലം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ രണ്ടു പേരും ഒരുപോലെ ആഗ്രഹിച്ചു.ആത്മ സാക്ഷാത്കാര നിര്‍വൃതി അനുഭവിച്ച ഒരു സന്യാസി അവരുടെ സ്നേഹബന്ധം കാണാനിടയായി.ആത്മാര്‍ഥത നിറഞ്ഞ ആ ബന്ധത്തിന്റെ ആഴം അറിഞ്ഞ അദ്ദേഹം വാനമ്പാടിയെ ഇങ്ങനെ അനുഗ്രഹിച്ചു, " ആത്മാവിനെ തട്ടിയുണര്‍ത്തുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു മോഹം സാധ്യമാകട്ടെ" എന്ന്.



വാനമ്പാടിയുടെ മുറച്ചെറുക്കന്റെ ആഗമനം .... അവരുടെ സ്നേഹബന്ധതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.ഞാനെന്ന ഭാവത്തിന്റെ കാഠിന്യം പേറുന്ന മനോഭാവം,ഒറ്റക്കാലന്‍ പക്ഷിയുടെ ശരീരഭാഷയോടുള്ള മുറച്ചെറുക്കന്റെ പുച്ഛം എന്നിവ ഒറ്റക്കാലനെ തീര്ത്തും വിഷമിപ്പിച്ചു.കൂടെ വളരുന്ന പുല്ല് പറിച്ചെറിയാതെ ചെടി വളരുകയില്ലെന്ന, കാലം ചെന്ന സത്യം മുറച്ചെറുക്കന്‍ പരീക്ഷിച്ചു വിജയിപ്പിക്കാന്‍ തീരുമാനിച്ചു



അവന്റെ വിഷലിപ്തമായ മനസ്സ് പക്ഷികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ഒടുവില്‍ എല്ലാ പക്ഷികളും ഒറ്റത്തീരുമാനത്തിലെത്തി.ഒറ്റക്കാലനെ തുരത്തുക!!!അങ്ങനെ അത് സംഭവിച്ചു.വാനംബാടിയോടു യാത്ര പോലും പറയാനാകാതെ ഒറ്റക്കാലന് ജീവനുംകൊണ്ടു ആ കാട്ടില്‍ നിന്നും രക്ഷപ്പെടെണ്ടി വന്നു.'ചിങ്ങനിലാവില്‍ കാണാം' എന്ന് വാനമ്പാടിയോട് പറഞ്ഞവാക്കു പോലും പൂര്‍ത്തിയാക്കാനാകാതെ ഒറ്റക്കാലന്‍ ആ കാട്ടില്‍ നിന്നും അപ്രത്യക്ഷനായി.




വാനമ്പാടി പക്ഷെ,തന്റെ മാനസേശ്വരനെ തേടി അലഞ്ഞു.ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ അവള്‍ വെന്തുരുകി.വിരഹ ദുഖം ഇത്ര തീവ്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.അധികം താമസിയാതെ സ്ത്രീയെന്ന പരിമിതിക്കുള്ളില്‍ പെട്ടത് കൊണ്ടു , അച്ഛന്റെയും,മുറച്ചെറുക്കന്റെയും തീരുമാനത്തിന് മുന്നില്‍ അവള്‍ക്ക് തല കുനിക്കേണ്ടി വന്നു.എങ്കിലും,ആപോഴും അവളുടെ ഉള്ളില്‍ ആ ഒറ്റക്കാലന്‍ മാത്രമായിരുന്നു.ഒറ്റക്കാലനോടോത്തുള്ള ജീവിതത്തില്‍ കവിഞ്ഞതൊന്നും അവള്‍ ആഗ്രഹിച്ചില്ലെന്നു വേണം പറയാന്‍.
ഏതൊരു സ്ത്രീ മനസ്സിനെയും പോലെ,അവളും വിവാഹാനന്തരം ഭര്‍ത്താവിനെ മാത്രം കേന്ദ്രീകരിച്ച് ജീവിതപന്ഥാവ് ഒരുക്കി. പക്ഷെ,വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക്‌ പിറവിയെടുത്ത കുഞ്ഞ് അവളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.കാരണം,അവര്‍ക്ക്‌ ജനിച്ച കുഞ്ഞ്...അതൊരു ഒറ്റക്കാലനായിരുന്നു!!!!!


കുഞ്ഞിനെക്കണ്ട് പക്ഷിത്തലവനടക്കം ഞെട്ടി!!മകളുടെ സ്വഭാവത്തെ സംശയിച്ചേക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മാത്രം എങ്ങും ഉടലെടുത്തു.വാനമ്പാടി മാത്രം മൗനം പാലിച്ചു. വാനമ്പാടിയുടെ ഭര്‍ത്താവ് രണ്ടും കല്‍പ്പിച്ച് ഭാര്യയുടെ പഴയ കാമുകനെത്തേടി - ആ ഒറ്റക്കാലന്‍ പക്ഷിയെത്തേടി - യാത്ര പുറപ്പെട്ടു.
ആരും,ഈ ഒറ്റക്കാലന്‍ പക്ഷിയെപ്പറ്റി കേട്ടിട്ടുപോലും ഇല്ല.ഒടുവില്‍ ആയിരം കാതങ്ങള്‍ക്കകലെയായി ഉണ്ടായിരുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകല്‍ക്കിടയിലെ ഒരപൂര്‍വ്വ പക്ഷിക്ക് മാത്രം ഉത്തരം നല്‍കാനായി."മൂന്ന്‌ വര്‍ഷം മുന്നത്തെ ചിങ്ങനിലാവില്‍,ഒരു ഒറ്റക്കാലന്‍ പക്ഷി ഉറക്കെയുറക്കെ കേണുകൊണ്ട് പാറയില്‍ തലതല്ലി ചത്തെന്ന്‌" !!!
ചിത്രങ്ങള്‍ : അത് ഞാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും ചൂണ്ടിയത്.

Tuesday, September 30, 2008

കൈമോശം വന്ന വാല്‍സല്യം


ഓര്‍മകളുടെ വസന്തകാലത്തില്‍ എന്നും കുറെ പൂക്കള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുന്നുണ്ട്‌ മനസ്സില്‍...അതിലൊരു കൊച്ചു പൂവാണ് "ഹരി".അച്ഛന്‍റെ ഏറ്റവും ചെറിയ അനിയന്‍റെ മകന്‍..'ഹരിക്കുട്ടന്‍' എന്ന അവന്‍റെ വിളിപ്പേര് ചൊല്ലുമ്പോള്‍ എന്നും മുന്നിട്ടു നിന്നത് വാല്‍സല്യം തന്നെയായിരുന്നു. അച്ഛന്‍റെ തൊട്ടു താഴെയുള്ള അനിയന്‍റെ മക്കള്‍ എനിക്ക് കളിക്കൂട്ടുകാരായിരുന്നെങ്കില്‍,ഹരിക്ക് അനിയന്‍റെ സ്ഥാനത്തേക്കാള്‍ മനസ്സു കല്പിച്ചരുളിയ ബന്ധം ഒരു മകന്‍റെതാണോ?അറിയില്ല.ഒരുപക്ഷെ,ആയിരിക്കാം.അതായിരിക്കാം എവിടെയെങ്കിലും,"മകന്‍" എന്ന വാക്കു അര്‍ത്ഥപൂര്‍ണതയോടെ ശ്രവിക്കുമ്പോള്‍, മനസ്സില്‍ ഓടിയെത്തുന്നത് അവന്‍റെ രൂപം തന്നെ.അതില്‍ത്തന്നെ പെണ്‍ കുട്ടികളുടെത് പോലത്തെ നീണ്ട പീലികളുള്ള ആ വിടര്‍ന്ന കണ്ണുകളും,ആ കണ്ണുകള്‍ക്ക്‌ താഴെയുള്ള മറുകും...
അവന്‍റെ ശൈശവത്തില്‍ ഞാന്‍ കൌമാരദശയില്‍ എത്തിപ്പെട്ടതുകൊണ്ടാണോ എന്നും അവനെ ഒരു വാല്‍സല്യത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നത്‌?അതോ, എനിക്ക് താഴെ എന്‍റെ സ്വന്തമെന്നു പറയാന്‍ ഒരു അനിയനോ,അനിയത്തിയോ ഇല്ലാതിരുന്നത്കൊണ്ടോ?അതും എനിക്കറിയില്ല. ഇന്നവന്‍ വളര്‍ന്നിരിക്കുന്നു.കഴിഞ്ഞ തവണത്തെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ അവനെ കണ്ടപ്പോള്‍,ആദ്യം തോന്നി....ഉയരം കൂടിയിരിക്കുന്നു.കനപ്പെട്ടു തുടങ്ങിയ അവന്റെ ശബ്ദം എന്നെ അത്ഭുതപ്പെടുത്തി.കാലികമായ മാറ്റങ്ങള്‍ അവനും ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു.കമ്പ്യൂട്ടറിന് മുന്നിലുള്ള അവന്റെ ഇരിപ്പ് എനിക്ക് ഉള്‍കൊള്ളാനാകാത്തത് പോലെ.അവന്‍ കൊച്ചു കുട്ടിയല്ലെന്ന നേര് എവിടെയോ എന്നെ വേദനിപ്പിക്കുന്നു.പണ്ടത്തെപോലെ അവനെ എടുത്ത് മുകളിലേയ്ക്ക് എറിയാനാകില്ലെന്ന തിരിച്ചറിവില്‍ എന്റെ മനസ്സു പകയ്ക്കുന്നു.
സ്കൂളിലേയ്ക്കുള്ള അവന്റെ ആദ്യ യാത്ര,അവന്റെ അമ്മയ്ക്കെന്ന പോലെ എനിക്കും ഉല്‍ക്കന് ഠ ഉളവാക്കിയിരുന്നു എന്ന് എനിക്കിപ്പോള്‍,ഓര്‍ത്തെടുക്കാന്‍ ആകുന്നു.എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ഒരിക്കലെന്നോ,പരീക്ഷ കഴിഞ്ഞ ഉടനെ അവന്‍ വന്നു പറഞ്ഞു, "പീത ചേച്ചീ... എനിക്ക് "സ" എന്ന് തുടങ്ങുന്ന ഒരു വാക്ക് മലയാളത്തില്‍ പറയാന്‍ പറ്റിയില്ല.".ഞാന്‍ ചോദിച്ചു."സ" യോ? എന്ത് "സ"?....അവന്‍ നിഷ്കളങ്കതയോടെ പറഞ്ഞു," ഈ,"സര്‍പ്പത്തി"ന്റെ "സ" ഇല്ലേ..ആ "സ" വച്ചു എനിക്ക് ഒരു വാക്ക് പറയാന്‍ പറ്റിയില്ല. പൊട്ടിച്ചിരിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു,"അയ്യോടാ ചക്കരേ,"സര്‍പ്പം" എന്ന വാക്ക് "സ" ഉപയോഗിച്ചല്ലേ തുടങ്ങുന്നത്?അപ്പൊ,നിനക്കു "സര്‍പ്പം" ന്നു പറയായിരുന്നില്ലേ?" ... അതുകേട്ടതും,അവന് സങ്കടം വന്നു.ചുണ്ട് മലര്‍ത്തി,ചിണുങ്ങാന്‍ വെമ്പി നിന്ന അവനെ ഞാന്‍ മാറോടണച്ചു "സാരല്യ" എന്ന് പറഞ്ഞുവോ?അതെനിക്കോര്‍മ്മയില്ല.ഒന്നുമാത്രം ഇപ്പോഴും ഓര്‍മയുണ്ട്,മനസ്സുകൊണ്ട് ഞാനവന് ഒരു പുത്രസ്ഥാനം നല്‍കിയിരുന്നു.
ടി.വി.യില്‍ കാണുന്ന കൊച്ചുകുട്ടികള്‍ക്കെല്ലാം അവന്റെ ഛായ അന്നൊക്കെ എനിക്ക് തോന്നിയിരുന്നു.ഇപ്പോള്‍,ആ രൂപങ്ങളുമായി അവന് സാദൃശ്യം കുറഞ്ഞു വന്നിരിക്കുന്നു.അവരുടെ വീട് മാറ്റം ചെറിയതല്ലാത്ത ഒരു പങ്ക് ഞങ്ങളുടെ വേര്‍പിരിയലിന് കാരണമായിരുന്നിരിക്കും...കൂടാതെ,എന്റെ യൂനിവേര്സിടി പരീക്ഷകളാണോ,വിവാഹമാണോ അവനെ എന്നില്‍ നിന്നും പറിച്ചകറ്റിയത് എന്ന് കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.അതിന്റെ മുഴുവന്‍ "ക്രെഡിറ്റും" കാലത്തിനു തന്നെ കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഇപ്പോഴവനെ കാണുമ്പോള്‍ ചോദിക്കാന്‍ പുറത്തു വരുന്ന ആകാംക്ഷ നിറഞ്ഞ ആരായലുകള്‍ പലപ്പോഴും,ഞാന്‍ മനസ്സില്‍ത്തന്നെ പൂഴ്ത്തുന്നു.ഇതായിരിക്കാം "ജനറേഷന്‍ ഗാപ്പ് " എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്നത്.ഇത്തവണയും,എന്റെ മൊബൈലിലെ കാലാഹരണപ്പെട്ട റിങ്ങ് ടോണ്‍ കേട്ടപ്പോള്‍ അവന് ചിരിപൊട്ടി.അവയ്ക്ക് പകരം പുതിയ റിങ്ങ് ടോണുകള്‍ അവന്‍ ബ്ലൂ ടൂത്ത് വഴി എനിക്ക് സെന്റ് ചെയ്യുമ്പോഴും ഞാന്‍ ഓര്ത്തു,ഇവന്‍ വലുതായി.ഇപ്പോഴിവന്‍ പണ്ടത്തെ ആ "ഹരിക്കുട്ടന്‍" അല്ല.പക്ഷെ,ഒരു കൊച്ചുകുട്ടിയുടെ രൂപത്തില്‍ തന്നെ മനസ്സിന്റെ അറകള്‍ക്കുള്ളില്‍ അവനെ പൂട്ടിയിടാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു...

ചിത്രം: കടപ്പാട് ഗൂഗിളിന്.

Sunday, September 21, 2008

മിഠായി വേണോ? ഓടി വരൂ..

ഒരു ടെക്സ്റ്റൈല്‍ ഷോപ്പിന്‍റെ പണ്ടത്തെ ഒരു പരസ്യം ഇല്ലേ...പുറമെ നിന്നു നോക്കിയാല്‍ വളരെ ചെറുത്‌..പക്ഷെ,ഉള്ളില്‍ കയറിയാലോ..എന്നൊക്കെ പറഞ്ഞ്..ഏതാണ്ട്,അതുപോലെ ഒരു ഷോപ്പ്..ഇവിടെ ദോഹയില്‍..പേര് "ഇറാന്‍ സ്വീട്സ് & നട്ട്സ്"..പേര് പോലെ നിറച്ചും,മിഠായികള്‍!!!!


മധുരം ഒരുപാടു ഇഷ്ടമുള്ളത് കൊണ്ടു വിചാരിക്കാറുണ്ട്..ഞാന്‍ മരിച്ചു പോയാലും,തൃശ്ശൂരിലെ എം.ജി.റോഡിലെ അറ്റത്തുള്ള നമ്മുടെ ആ "ശ്രീകൃഷ്ണ സ്വീട്സ്" ഇല്ലേ..അവിടെയൊക്കെ വെള്ള സാരിയും ഉടുത്തോണ്ട് ചൊവ്വാഴ്ചയും,വെള്ളിയാഴ്ചയും ഒക്കെ ചുറ്റി നടക്കും എന്ന്.. സാരിയുടുക്കാന്‍ വല്യേ ഇഷ്ടം ഒന്നും ഇല്ല..എന്നാലും,ആ നാട്ടു നടപ്പ് തെറ്റിക്കണ്ട എന്ന് വച്ചു.പക്ഷെ,തൃശൂര്‍ വിട്ടു ദോഹയില്‍ വന്നപ്പോ,കന്‍ഫ്യൂഷന്‍ ആയി.ഇവിടത്തെ "ഫാമിലി ഫുഡ് സെന്റെരിലും" ചുറ്റി കറങ്ങേണ്ടി വരുമല്ലോ എന്നോര്‍ത്ത്.ഇവിടെ പോയപ്പോ,കൂടുതല്‍ കന്‍ഫ്യൂഷന്‍ ആയി.അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി.ചൊവ്വാഴ്ച നാട്ടിലും,വെള്ളിയാഴ്ച്ച ഇവിടേം ചുറ്റി കറങ്ങാം എന്ന്..

വ്യാഴാഴ്ച അമ്മായിയച്ചന്‍ & അമ്മ വിളിക്കുന്നു.."ദോഹ സിനിമയുടെ ബാക്കില്‍ ഉണ്ട്.അങ്ങോട്ട് വരൂ.നാട്ടില്‍ പോകുമ്പൊള്‍ മിഠായി കൊണ്ടുപോണം. അത് വാങ്ങാനായി, ഞങ്ങള്‍ ഇറാന്‍ സ്വീട്സ് & നട്ട്സില്‍ ഉണ്ട്." മിഠായി എന്ന് കേട്ടപ്പോള്‍ ഉറപ്പിച്ചു,രണ്‍ജിത്തിന്‍റെ "തിരക്കഥ" കാണുന്നത്,മിഠായി കണ്ടതിനു ശേഷം..!!


ഇതാണ് നമ്മുടെ ഈ ഷോപ്പ്...ഇറാന്‍ സ്വീട്സ് & നട്ട്സ് ... ഒരു കൊച്ചു കട..പക്ഷെ,വിചാരിക്കുന്നത് പോലെ അല്ല കേട്ടോ...ഉള്ളിലിരിപ്പ് "ഫയങ്കരം"..

നമുക്കു ഒരറ്റത്ത് നിന്നു കണ്ടു തുടങ്ങാം..



ഇവരുടെയൊന്നും പേരൊന്നും മുഴുവന്‍ എനിക്കറിയില്ല കേട്ടോ.





ഇതിന്‍റെ ഒക്കെ ഇടയില്‍ കിടന്നു മരിച്ചാലും വേണ്ടില്ല എന്ന് തോന്നിപ്പോയി


ഇതു ശരിക്കും ഒരു "പൂക്കൂട" പോലെ ഇല്ലേ..?ഇതാണ് പക്ഷെ,"മിഠായിക്കൂട".

കണ്ടോ, ഓരോ ലവന്മാര്‍ക്കു ഗിഫ്റ്റ് ആയി കൊടുക്കാന്‍ ചിലര് പറഞ്ഞേല്‍പ്പിച്ചത് പ്രകാരം "കെട്ടി പൊതിഞ്ഞു" വച്ചിരിക്കുന്നു!!




ഇതാണെന്ന് തോന്നുന്നു,ഇവര്‍ക്കിടയിലെ രാജാവ് !!! വില,ലേശം കൂടുതലാ

ഇതു,രാജാവിന്‍റെ "വൈഫ്‌" എന്ന് വച്ചാല്‍ രാജ്ഞി!!
ഇതു രാജകുമാരിയും..

അയ്യോ,തീര്‍ന്നിട്ടില്ല.. പോവല്ലേ..ഇനിയും ഉണ്ടേ?


ഇതു നമ്മുടെ ജീരക മിഠായി പോലെ തോന്നുന്നുണ്ടോ?പക്ഷെ,സംഭവം വേറെയാ..."ചോക്കലേറ്റ് കോട്ടെഡ് പിസ്ത" ആണ് ആശാന്‍.




ഇവരെ എവിടെയെങ്കിലും മുന്‍പ് കണ്ട പരിചയം ഉണ്ടോ?
കാണാത്തവര്‍ ഇതുവഴി ഒന്നു പോയി നോക്കിക്കോളൂ.
ഇതു ശരിക്കും ഗാലക്സിടെ "ജ്വല്‍സ്" തന്നെ...
ഇനി കുറച്ചു പലവക...


ഇതൊക്കെ "ഇറാന്‍ സ്വീട്സ്" ആണ് കേട്ടോ..

ഇതു,വറുത്ത് എടുത്താല്‍ നല്ല "ഫ്രെയിംസ്" ആയി.
ഇതാണ് കറുമുറെ തിന്നാനുള്ള നട്ട്സ് ....






പറയാന്‍ വിട്ടു,ഞാന്‍ ആഗ്രഹിച്ചപോലത്തെ ഒരു ജോലി കിട്ടി..ഒന്നാം തീയ്യതി മുതല്‍ പോയി തുടങ്ങി.അതിന്‍റെ ഒരു സന്തോഷത്തിനാ.... എല്ലാവരും,ഇഷ്ടമുള്ള മിഠായി കഴിച്ചേ പോകാവൂ കേട്ടോ.






Wednesday, September 10, 2008

കായ വറുത്താശംസകള്‍ !!!

പുതിയൊരു പോസ്റ്റ് ഇട്ടിരുന്നു...അത് അഗ്രി കണ്ട ഭാവം നടിച്ചില്ലെന്നുതോന്നുന്നു...
ഒന്നു നോക്കൂ..ഇതിലെ പോയി...നോക്കൂ..

കായ വറുത്താശംസകള്‍ !!!

ഓണമല്ലേ?കായ വറുത്താലോ?എന്‍റെ മോളാണെങ്കില്‍ ഇതു വരെ കായ വറുക്കുന്നത്‌ കണ്ടിട്ടില്ല.പാവം കുട്ടി..കായ വറുത്തിട്ട് തന്നെ കാര്യം ഞാനും വിചാരിച്ചു...അങ്ങനെ നാട്ടില്‍ നിന്നും ഇന്ത്യന്‍ എയര്‍വേയ്സ് കനിഞ്ഞത് കൊണ്ടുമാത്രം ഇവിടെ എത്തിയ കായ വാങ്ങി വറുത്തു..ശര്‍ക്കര വരട്ടിയും ഉണ്ടാക്കി.

ഈ കായ വറുക്കല്‍ ചടങ്ങില്‍ വെറും കാണിയായി സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ ഒറ്റയ്ക്ക് ഈ കടുംകൈ ചെയ്തത്...നാട്ടിലേയ്ക്ക് അമ്മയോട് വിളിച്ചു ചോദിച്ചു...എപ്പോഴാ ഉപ്പ് ചേര്‍ക്കണ്ടേ? ശര്‍ക്കര എങ്ങനെ ഉരുക്കാം എന്നീ വിദ്യകളൊന്നും ശാസ്ത്രീയമായി അത്ര വശമില്ലായിരുന്നേയ്... അങ്ങനെ ഫോണിലൂടെ കേട്ട നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ പണി തുടങ്ങിയതും,അവസാനിപ്പിച്ചതും..
ഇടയ്ക്ക് തോന്നി,ഇതൊക്കെ നിങ്ങളെ കൂടി കാണിച്ചാലോ എന്ന്....പണ്ടത്തെ ഓണ അനുഭവങ്ങള്‍ എഴുതിക്കൂട്ടി ഒരു ഓണം ആശംസിക്കുന്നതിലും നല്ലതല്ലേ,ഈ ചിത്രങ്ങള്‍ എന്നെനിക്കു തോന്നി...പക്ഷെ,എന്‍റെ "കത്തി" കൂടി സഹിച്ചാലെ ഫോട്ടോസ് കാണാന്‍ പറ്റൂ..

പറയാന്‍ വിട്ടു...ഫോട്ടോ എടുക്കാനുള്ള ഐഡിയ തോന്നിയപ്പോഴേക്കും കുറച്ചു കായയ്ക്ക് ഒക്കെ രൂപമാറ്റം വന്നു കഴിഞ്ഞിരുന്നു....അതുകൊണ്ട്,കിട്ടിയവരെ ഒക്കെ ഒന്നിച്ചു നി‌ര്‍ത്തി ഫോട്ടോ എടുത്തിട്ടുണ്ട്....ചിലപ്പോഴൊക്കെ ഫോട്ടോ എടുക്കാനും മറന്നു....കരിഞ്ഞാലോ,അടിപിടിച്ചാലോ തുടങ്ങിയുള്ള ഭയാശങ്കകള്‍ അത്യാവശ്യം ഉണ്ടായിരുന്നു താനും.ഒറ്റയ്ക്ക് ഒരു സാഹസം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതല്ലേ,ഒന്നും പുറത്തു കാണിക്കാന്‍ പറ്റില്ലല്ലോ...

ഞങ്ങളുടെ ചെറുപ്പത്തില്‍ കായ വറുത്തു തുടങ്ങുമ്പോഴേ,ഞങ്ങളൊക്കെ ഓരോ പ്ലേറ്റ് സംഘടിപ്പിച്ചു അടുക്കള തളത്തില്‍ (ഇന്നത്തെ വര്ക്ക് ഏരിയ എന്ന് വെണമെങ്കില്‍ പറയാം) ചുറ്റിപ്പറ്റി നടപ്പ് തുടങ്ങും..തിളച്ച വെളിച്ചെണ്ണയില്‍ ഉപ്പ് ഒഴിക്കുമ്പോള്‍,മഴ പെയ്യുന്നത് പോലെയുള്ള ആ ശബ്ദം കേള്‍ക്കാന്‍ എന്ത് ആകാംക്ഷയോടെ ആണെന്നോ കാത്തിരിക്കാറുള്ളത്? ഇവിടെ ഉപ്പ് കുറച്ചു വെള്ളത്തില്‍ കലക്കി,തിളച്ച വെളിച്ചെണ്ണയില്‍ ഒഴിച്ചപ്പോള്‍,ഈ പെണ്ണിന് "നോ,കൂസല്‍" !!! അല്ലെങ്കിലും പിള്ളേര്‍ക്കുള്ള ഒരു ഭാവനാ സമ്പത്ത് ഒന്നും എന്‍റെ മോള്‍ക്ക്‌ കിട്ടിയിട്ടില്ലെന്ന് തോന്നുന്നു..പിന്നെ,തോന്നി...അവള്‍ അതിന് ആര്‍ത്തിരമ്പി വരുന്ന മഴയുടെ ശബ്ദം കേട്ടിട്ടില്ലല്ലോ..പിന്നെ,അവള്ക്ക് എന്ത് തോന്നാന്‍..?

അപ്പൊ,ദാ കണ്ടോളൂ..നല്ല ഒന്നാന്തരം പച്ച നേന്ത്രക്കായ !!
പച്ച ഉടുപ്പ് ഊരിക്കളഞ്ഞപ്പോള്‍ ഈ രൂപത്തിലായി..
ഇനി,ഇതിനെ മഞ്ഞളും,ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ കുറച്ചു നേരം ഇട്ടു വച്ചു..സുന്ദരികള്‍ ആയിക്കോട്ടെ എന്നുവച്ചു..ഇതില്‍ ചില കായകളെ കണ്ടാല്‍ തോന്നും,"ഐശ്വര്യാ റായി" ക്ക് പഠിക്കുകയായിരുന്നോ എന്ന്....അത്രേം "സലിം ബ്യൂട്ടീസ്"


ശര്‍ക്കര വരട്ടി ഉണ്ടാക്കാന്‍ ഇത്തിരി നീളം കൂട്ടി മുറിച്ചു.കാഴ്ച്ചയ്ക്കൊക്കെ ഇത്തിരി സുഖമൊക്കെ വേണ്ടേ?
ദാ..അവരൊക്കെ തിളച്ച എണ്ണയില്‍..കണ്ടോ?

വറുത്തുകോരി....."മാതൃഭൂമിയില്‍" നിരത്തി...ശര്‍ക്കര പുരട്ടുന്നതിനു മുന്പെടുത്തത്.
ഇതാണ് വട്ടത്തില്‍ നുറുക്കിയത്...
വറവിന്‍റെ അവസാന ഘട്ടംശര്‍ക്കര പുരട്ടിയത്തിനു ശേഷം,ശര്‍ക്കര വരട്ടിയും...ചൂടാറിയതിന് ശേഷം കായ വറുത്തതും ടിന്നില്‍ ഇടം പിടിച്ചു....
ഇതൊരു രണ്ടു മൂന്നു ദിവസത്തിന് മുന്‍പെടുത്ത ചിത്രം ആണ്..ഇപ്പോള്‍ അതൊക്കെ തീരാനായി..
അപ്പൊ,എല്ലാം പറഞ്ഞ പോലെ...എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

Thursday, September 4, 2008

ആറാം ഇന്ദ്രിയം

ടൈപ്പ് ചെയ്യാനൊരു മടി....അതുകൊണ്ട് പുതിയ പോസ്റ്റ് ഇടാന്‍ ഒന്നും ഒത്തില്ല....അപ്പൊ,പഴയത് ഒന്നു പൊടി തട്ടിയെടുത്തു....എന്‍റെ പഴയ ഒരു സൃഷ്ടി "സ്കാന്‍" ചെയ്തു ഒരു കുടുക്കയില്‍ സൂക്ഷിച്ചിരുന്നു....അതിനെ ഒരു പോസ്റ്റ് ആക്കിയിടുന്നു.ഓരോ ചെറിയ പേജിലും ക്ലിക്കിയാല്‍ വലുതായി കാണാം.... ഇതില്‍ ആദ്യം സ്കാന്‍ ചെയ്തു പോസ്റ്റ് ചെയ്ത ഓരോ പേജ്നും ഓരോ ചരിവ്...നമ്മുടെ രസികന്‍ ചേട്ടന്‍ അത് ശരിയാക്കി തന്നു..അതുകൊണ്ട്,ഇതൊന്നുകൂടെ എഡിറ്റ് ചെയ്തു പോസ്റ്റുന്നു..രസികന്‍ ചേട്ടനൊരു സ്പെഷ്യല്‍ താന്ക്സ്..